
ചെന്നൈ: കാര്‍ത്തിക് നരേന്‍ ചിത്രം നരകസൂരനില്‍ നിന്ന് സംവിധായകന്‍ ഗൗതം മേനോനെ ഒഴിവാക്കി. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എന്ന റോളിലായിരുന്നു ഗൗതം മേനോന്‍. എന്നാല്‍ കാര്‍ത്തിക് ഇന്നലെ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രത്തിന്‍റെ പോസ്റ്ററില്‍ ഗൗതം മേനോന്റെ പേരില്ല. സെപ്തംബറിലാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായി യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്.
നിര്‍മ്മാണത്തിലുണ്ടായ തര്‍ക്കങ്ങളാണ് ഗൗതം മേനോനെ ഒഴിവാക്കാന്‍ കാരണം എന്ന് അറിയുന്നു. മാസങ്ങള്‍ക്കു മുമ്പാണ് തന്‍റെ സിനിമയ്ക്ക് പണം നല്‍കാമെന്ന് പറഞ്ഞ് ഗൗതം മേനോന്‍ വഞ്ചിച്ചെന്ന ആരോപണവുമായി കാര്‍ത്തിക് നരേന്‍ രംഗത്തെത്തുന്നത്. പിന്നീട് അത് ട്വിറ്ററിലൂടെ ഇരുവരും തമ്മിലുള്ള വാക് പോരിലാണ് കലാശിച്ചത്.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ട. ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്കായി മാത്രമാണ് പണം ചെലവാക്കുന്നതെന്നും നടന്‍ അരവിന്ദ് സാമിക്ക് പ്രതിഫലം പോലും നല്‍കിയില്ലെന്നും കാര്‍ത്തിക് ആരോപിച്ചു. എന്നാല്‍ കാര്‍ത്തിക് തന്നെ തെറ്റിദ്ധരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും താന്‍ സിനിമയില്‍ നിന്ന് പുറത്ത് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് തയ്യാറാണെന്നും ഗൗതം മേനോന്‍ അന്ന് പറഞ്ഞിരുന്നു.
സിനിമ റിലീസിന് തയ്യാറായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ ആവശ്യമില്ലാത്തതാണ്. ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഒരിക്കലും ഞാന്‍ സിനിമയുടെ കാര്യങ്ങളില്‍ ഇടപെടുകയോ കാര്‍ത്തികിനെ ബുദ്ധിമുട്ടിക്കുകയോ ചെയ്തില്ല. എനിക്കു വേണ്ടി സിനിമയില്‍ പണം ചെലവാക്കാന്‍ തയ്യാറായവരോട് കാര്‍ത്തിക്കിന് വേണ്ടത് എന്താണെന്നു വച്ചാല്‍ അത് നല്‍കണമെന്ന് പറഞ്ഞു.
കാര്‍ത്തിക്കിനോട് ഞാന്‍ നരകസൂരന്റെ 50 % ലാഭവിഹിതം താന്‍ ചോദിച്ചിട്ടില്ല. അരവിന്ദ് സ്വാമിക്ക് വേണ്ട പ്രതിഫലം നല്‍കും. എല്ലാ തെറ്റിദ്ധാരണകളും ഉടന്‍ പരിഹരിക്കും- എന്നാണ് വിവാദവുമായി ബന്ധപ്പെട്ട് അന്ന് ഗൗതം മേനോന്‍ പറഞ്ഞത്. പക്ഷേ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയിച്ചില്ലെന്ന സൂചനയാണ് ഇന്നലെ പുറത്ത് വന്ന പോസ്റ്റര്‍ വ്യക്തമാക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ