ലെസ്ബിയൻ കപ്പിൾസായ ആദിലക്കും നൂറയ്‍ക്കുമെതിരെ വേദലക്ഷ്‍മി നടത്തിയ പരാമർശങ്ങൾ ബിഗ് ബോസിനകത്തും പുറത്തും വലിയ വിവാദമായിരുന്നു.
ബിഗ് ബോസ് മലയാളം ഷോ സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ താരമാണ് മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്‍മി. ലെസ്ബിയൻ കപ്പിൾസായ ആദിലക്കും നൂറക്കുമെതിരെ വേദലക്ഷ്‍മി നടത്തിയ പരാമർശങ്ങൾ അകത്തും പുറത്തും വലിയ വിവാദമായിരുന്നു. ഇത്തരത്തിലുള്ളവരെ വീട്ടിൽ കയറ്റില്ലെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. മകൻ ജനിച്ചതിനു ശേഷമാണ് ഇതേക്കുറിച്ച് കൂടുതൽ പഠിച്ചതെന്നും ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞപ്പോൾ പേടി തോന്നിയില്ലെന്നും ലക്ഷ്‍മി വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ആദിലക്കും അവതാരകയും ബിഗ്ബോസ് മൽസരാർത്ഥിയുമായ മസ്താനിക്കുമൊപ്പമുള്ള സെൽഫി പങ്കുവെച്ചിരിക്കുകയാൻണ് വേദലക്ഷ്‍മി. ''ശക്തമായി മൽസരിച്ചു, മുറിവുണക്കി, സമാധാനം തിരഞ്ഞെടുക്കുന്നു'', എന്നാണ് ചിത്രത്തിനൊപ്പെ വേദലക്ഷ്മി നൽകിയിരിക്കുന്ന ക്യാപ്ഷൻ.
എന്നാൽ ചിത്രം പുറത്തു വന്നതിനു പിന്നാലെ, നിരവധിപ്പേരാണ് ലക്ഷ്‍മിയെ വിമർശിച്ച് രംഗത്തെത്തുന്നത്. ഈ പോസ്റ്റ് മകൻ കാണുന്നതിൽ പ്രശ്നമില്ലേ? എന്നാണ് ബിഗ്ബോസ് മുൻ മൽസരാർത്ഥി കൂടിയായ നൂറയുടെ ചോദ്യം. ''നിലപാടില്ല, നിലവാരമില്ല, നാണമില്ല, മാനവുമില്ല'' എന്നും നൂറ കമന്റ് ചെയ്തിട്ടുണ്ട്. ''നാളെ നേരം വെളുക്കുമ്പോൾ നിലപാട് മാറിയില്ലെങ്കിൽ കൊള്ളാം'', എന്നാണ് മറ്റൊരാളുടെ വിമർശനം.
അതേസമയം വേദലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തുന്നവരുമുണ്ട്. ''ചില സമയങ്ങളിൽ മനുഷ്യന്റെ നാവു പിഴക്കാറുണ്ട്. അത് വേണ്ടായിരുന്നു എന്ന് ആ വ്യക്തിക്ക് മനസുകൊണ്ട് തോന്നിയാലും ചുറ്റുമുള്ള മനുഷ്യർ ആ മുൾ കിരീടം ഊരാൻ സമ്മതിക്കില്ല. ആദില, ലക്ഷ്‍മി... നിങ്ങളെ ഒരുമിച്ച് കണ്ടതിൽ സന്തോഷം. മനുഷ്യന്റെ നല്ല ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ'', എന്നാണ് ഒരാളുടെ കമന്റ്. '
'ഈ വർഷത്തെ ഏറ്റവും നല്ല റീയൂണിയൻ'', എന്നാണ് മറ്റൊരാൾ കുറിച്ചത്. ''ഇത്രയും പ്രശ്‍നം ഉണ്ടായിട്ടും അവർ തമ്മിൽ എല്ലാം പറഞ്ഞു തീർത്തു. അവസാനം സമാധാനം സ്വീകരിച്ചു. ഇതാണ് ഗെയിം സ്പിരിറ്റ്. ഇങ്ങനെ വേണം. പക്ഷേ ഈ ഫ്രെയിം പൂർത്തിയാകണേൽ നൂറ കൂടി വേണം'', എന്നും മറ്റൊരാൾ കമന്റ് ചെയ്‍തിട്ടുണ്ട്.
