മമ്മൂട്ടിക്കും കസബ സിനിമയുടെ അണിയറ പ്രവർത്തകർക്കും എതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു.സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങള്‍ കസബയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കസബയിലെ രാജന്‍ സ്കറിയ എന്ന മമ്മൂട്ടി കഥാപാത്രം വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായി നടത്തുന്ന സംഭാഷണമാണ് വിവാദ രംഗം. ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിനിമയുടെ പ്രമേയത്തിന് അത്യാവശ്യമല്ലാതെ ഇരുന്നിട്ടും നായകന്റെ ഹീറോയിസത്തിനായി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള സംഭാഷണം ചിത്രത്തില്‍ ഉള്‍പ്പെടുത്തി എന്നാണ് വനിതാ കമ്മിഷന്‍റെ വിലയിരുത്തല്‍. മമ്മൂട്ടി ,സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കർ, നിർമ്മാതാവായ ആലീസ് ജോർജ്ജ് എന്നിവർക്കെതിരെയാണ് നോട്ടീസ് അയച്ചത്.
സിനികളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ അനുവദിക്കരുത് എന്ന് സെന്‍സർഡിനും ,സിനിമാ സംഘടനകള്‍ക്കും കമ്മിഷന്‍ നിർദ്ദേശം നല്‍കി.