
ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാസ്മിൻ ജാഫർ ഗുരുവായൂർ അമ്പലക്കുളത്തിൽ വെച്ച് റീൽസ് ചിത്രീകരിച്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമർശനങ്ങളായിരുന്നു താരത്തിനെതിരെ ഉണ്ടായിരുന്നത്. റീൽസ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ ജാസ്മിൻ മാപ്പ് പറയുകയും ചെയ്തിരുന്നു. റീൽസ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയതിൽ ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയിരുന്നു, ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിച്ചിരുന്നു.
ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട ജാസ്മിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി. ജാസ്മിൻ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് നമ്മൾ ഇക്കാര്യം അറിഞ്ഞതെന്നും, അറിയാതെ എത്രയോ ആളുകൾ കയറിയിട്ടുണ്ടാവുമെന്നുമാണ് മേജർ രവി ചോദിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മേജർ രവിയുടെ പ്രതികരണം "എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്, ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണന് കാണാന്‍ പറ്റുന്നുണ്ട്, മൂപ്പര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലല്ലോ. നിങ്ങളിത് അറിഞ്ഞതു കൊണ്ട് മാത്രമല്ലേ, മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്‌നമാണിത്. അതുകൊണ്ട് ഞാനൊരു ഫനറ്റിക് രാജ്യസ്‌നേഹിയല്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഞാന്‍ കൊടിയും പിടിച്ച് വണ്ടിയില്‍ നിന്നുമിറങ്ങി ഭാരത് മാതാ കി ജയ് വിളിച്ച് നടന്നാല്‍ ഭ്രാന്താണെന്ന് നാട്ടുകാര്‍ പറയും." മേജർ രവി പറയുന്നു.
വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ