ബോളിവുഡില്‍ വീണ്ടും മീടൂ; 'പി കെ' സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി പീഡിപ്പിച്ചുവെന്ന് സഹപ്രവര്‍ത്തക

By Web TeamFirst Published Jan 13, 2019, 6:28 PM IST
Highlights

ആ രാത്രിയിലും തുടര്‍ന്നുള്ള ആറ് മാസവും തന്‍റെ മനസ്സും ശരീരവും ഹൃദയവും നേരെയായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തനിക്ക് ആ ജോലിയില്‍ തുടരേണ്ടതുണ്ടായിരുന്നു, അച്ഛന്‍റെ അസുഖം തന്നെ അവിടെ പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നും യുവതി

മുംബൈ: പോയ വര്‍ഷം ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ മീ ടൂ ക്യാമ്പയില്‍ കുടുങ്ങി സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയും. മുന്നാ ഭായ്, പി കെ, സഞ്ജു എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. 

2018 മാര്‍ച്ച് മുതല്‍ സെപ്തബര്‍ വരെയുള്ള ആറ് മാസത്തിനിടെ ഒന്നിലേറെ തവണ സംവിധായകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. സഞ്ജയ് ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സഞ്ജുവിന്‍റെ പോസ്റ്റ് പ്രൊഡക്ഷനിടെയായിരുന്നു സംഭവമെന്നും യുവതി പറഞ്ഞു. 

സിനിമയില്‍ യുവതി ഹിറാനിയുടെ അസിസ്റ്റ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിന്‍റെ സഹ നിര്‍മ്മാതാക്കളായ വിധു വിനോദ് ചോപ്ര. ഭാര്യ അനുപമ ചോപ്ര,  സഹോദരി ഷെല്ലി ചോപ്ര, തിരക്കഥാകൃത്ത് അഭിജിത്ത് ജോഷി എന്നിവര്‍ക്കാണ് 2018 നവംബര്‍ 3ന് യുവതി ഹിറാനിയ്ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ഇ-മെയില്‍ അയച്ചത്. 

2018 ഏപ്രില്‍ 9 ന് തന്നെ വീട്ടിലെ ഓഫീസില്‍ വച്ചാണ് ഹിറാനി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി മെയിലില്‍ ആരോപിക്കുന്നു. ആ രാത്രിയിലും തുടര്‍ന്നുള്ള ആറ് മാസവും തന്‍റെ മനസ്സും ശരീരവും ഹൃദയവും നേരെയായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തനിക്ക് ആ ജോലിയില്‍ തുടരേണ്ടതുണ്ടായിരുന്നു, അച്ഛന്‍റെ അസുഖം തന്നെ അവിടെ പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് അവര്‍ ഹഫ്പോസ്റ്റ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജോലി പാതി വഴിയില്‍ ഉപേക്ഷിച്ച് പോയാല്‍ മറ്റൊരു ജോലി ലഭിക്കില്ലെന്ന് അവര്‍ പേടിച്ചിരുന്നുവെന്നും ഹിറാനി തന്നേകുറിച്ച് മോശമായി പറയാന്‍ ഇടയായാല്‍ ഭാവിയില്‍ തനിക്ക് ഫിലിം ഇന്‍റസ്ട്രിയില്‍ പിടിച്ച് നില്‍ക്കാനാകില്ലെന്നും അവര്‍ ഭയന്നിരുന്നുവെന്നും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. സോനം കപൂറും അനില്‍ കപൂറും ഒരുമിക്കുന്ന ഏക് ലഡ് കി തൊ ദേകാ തൊ ഏസ ലഖാ എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍നിന്ന് രാജ്‍കുമാര്‍ ഹിറാനിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ പേര് ഒഴിവാക്കിയിരുന്നു.

അതേസമയം ഹിറാനി തന്‍റെ അഭിഭാഷകന്‍ മുഖേനെ ആരോപണങ്ങല്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ആരോപണം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍, ഇരുവരും തമ്മിലുള്ള ഇ-മെ.ില്‍ സംഭാഷണങ്ങള്‍, മെസ്സേജുകള്‍ എന്നിവ ഹിറാനി പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

 

click me!