
കേരളത്തിലെയും കർണാടകയിലെയും വ്യവസായ ലോകത്തെ നടുക്കിയ സംഭവമായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണം. ജനുവരി 30ന് ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കെ അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ റോയിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിട്ട് പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി ഡിംപിൾ റോസ്, സി ജെ റോയിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്.
''റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫാമിലി മെമ്പറാണ് ഞാനും. എന്റെ കരിയറിൽ ഹൈപ്പ് തന്ന കാസിനോവ സിനിമയുടെ നിർമാതാവും അദ്ദേഹമായിരുന്നു. ആ സിനിമ വഴി റോയ് സാറിനെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും വീട്ടിൽ പോയി കാണുകയും ചെയ്തിട്ടുണ്ട്. ഡൗൺ ടു എർത്തായിട്ടുള്ള ആളുകളാണ്. ഞാൻ അടുത്തിടെ എടുത്ത ഫ്ലാറ്റും കോൺഫിഡന്റിന്റെയാണ്. അതുകൊണ്ട് തന്നെ എന്റെ ആരോ ആണ് റോയ് സാർ എന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. അപകട മരണമായിരുന്നുവെങ്കിൽ ഇത്ര വിഷമം തോന്നില്ലായിരുന്നു. ആത്മഹത്യയായിരുന്നുവെന്നത് ഏറെ വേദനിപ്പിച്ചു.
മരണവാർത്ത കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്റെ വീട്ടിൽ ആരോ മരിച്ച് പോയത് പോലൊരു ഫീലിങ്ങ് ആയിരുന്നു. പിന്നെ മറ്റൊരു കാര്യം, കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിന്റെ ഭാവി എന്താകുമെന്ന ഭയം ഉണ്ടായിരുന്നു. എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യൻ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന തോന്നലും എന്റെ ഉള്ളിലുണ്ടായിരുന്നു. എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. റോയ് സാറുമായി സംസാരിച്ച ഓർമകളുണ്ട്. ഞങ്ങളുടെ സ്വപ്ന ഭവനത്തിന്റെ കാര്യം കോൺഫിഡന്റ് ഗ്രൂപ്പ് വഴിയാണ് പുരോഗമിക്കുന്നത്. ഇതെല്ലാം കൂടി മനസിൽ കിടന്നാണ് എന്റെ ഉറക്കം പോയത്. എങ്ങനെ അത് എക്സ്പ്രസ് ചെയ്യണമെന്നും അറിയില്ലായിരുന്നു. വീഡിയോ എടുക്കാനും ഇതെല്ലാം പറയാനും പാകത്തിന് ഞാൻ ഓക്കെയായത് ഇന്നാണ്. കോൺഫിഡന്റ് ഗ്രൂപ്പിലെ ഒഫീഷ്യൽസുമായി ഞാൻ സംസാരിച്ചു, മെയിൽ കൃത്യമായി വരുന്നുണ്ട്, സൈറ്റിൽ പോയിരുന്നു. വർക്ക് കൃത്യമായി നടക്കുന്നുണ്ട്'', എന്ന് ഡിംപിൾ വീഡിയോയിൽ പറഞ്ഞു.