
ആർജെ, വിജെ, ടെലിവിഷൻ അവതാരക, ഇൻഫ്ളുവൻസർ, നടി എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് വർഷ രമേശ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങറിന്റെ ഇപ്പോളത്തെ അവതാരക കൂടിയാണ് വർഷ. മലപ്പുറത്തെ ചെറിയൊരു ഗ്രാമത്തിൽ നിന്നു വരുന്ന തനിക്ക് ഇവിടം വരെ എത്തിയതും പല കാര്യങ്ങളും നേടിയതും ഓർക്കുമ്പോൾ അഭിമാനമാണ് തോന്നാറെന്ന് വർഷ പറയുന്നു. 'ഐ ആം വിത്ത് ധന്യ വർമ' എന്ന് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം. കുട്ടിക്കാലത്ത് നേരിടേണ്ട വന്ന ട്രോമകൾ, ബുള്ളിയിങ്ങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വർഷ അഭിമുഖത്തിൽ മനസു തുറന്നു.
''പണ്ടേ നന്നായി ഡ്രസ് ചെയ്യാനും ഒരുങ്ങാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. സാധാരണ സ്കൂളിലാണ് പഠിച്ചത്. അധികം ഡ്രസ് ഒന്നുമില്ല അന്ന്. എന്റെ ആന്റിക്ക് ജോലി കിട്ടിയപ്പോൾ എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ ലെഗിൻസ് പോലെ ഇരിക്കുന്ന ഒരു ജീൻസും പിന്നെ ഒരു ടീഷർട്ടും വേണം എന്നാണ് ഞാൻ പറഞ്ഞത്. ആന്റി എനിക്കത് മേടിച്ചുതന്നു. വളരെ സാധാരണ നാടാണ് എന്റേത്. അന്നേ നാട്ടുകാർ എന്നെ നോക്കും. ടീച്ചേഴ്സും കൂടെ പഠിച്ചവരുമൊക്കെ നോക്കുമ്പോൾ ഞാൻ ഒരുങ്ങിനടക്കുന്നുണ്ട്, എന്നാൽ അങ്ങനെ ഭയങ്കരമായി പഠിക്കുന്നുമില്ല. ആ സമയത്ത് ലോക്കൽ ചാനലിൽ ആങ്കറിങ്ങും ചെയ്യുന്നുണ്ട്. എന്നെപ്പറ്റി ഞാൻ പോലും അറിയാത്ത പല കാര്യങ്ങളും പലരും പറഞ്ഞു നടക്കാൻ തുടങ്ങി.
പത്താം ക്ലാസ് വരെ ഗേൾസ് സ്കൂളിലാണ് പഠിച്ചത്. പ്ലസ് വൺ, പ്ലസ് ടു മിക്സ്ഡ് സ്കൂളിലും. അവിടെയും ഞാൻ ബുള്ളിയിങ്ങ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ബുള്ളിയിങ്ങ് എന്താണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഒരാൾ എന്നെ പ്രപ്പോസ് ചെയ്തപ്പോൾ ഞാനും തിരിച്ച് ഇഷ്ടമാണെന്നു പറഞ്ഞു. പിന്നീട് അതു ശരിയാവില്ലാന്നു തോന്നിയപ്പോൾ വേണ്ടാന്നു വെച്ചതിനു ശേഷം ചില കുട്ടികൾ എന്നെ കൂട്ടം ചേർന്ന് മാനസികമായി ആക്രമിച്ചു. ഭയങ്കര ഷെയ്‍മിംങ്ങ് ആയിരുന്നു. ക്ലാസിലേക്കു കയറി വരുമ്പോൾ ബോർഡിൽ എന്റെ ചിത്രം വരച്ചിട്ട് ഓരോന്നു എഴുതിവെയ്ക്കുന്നതായിരിക്കും കാണുക. കുട്ടികളെല്ലാം എന്നെ നോക്കി ചിരിക്കും.
ശരിക്കും ഒറ്റയ്ക്കായിരുന്നു ഞാൻ. ഒരുകൂട്ടം ആളുകളുടെയിടയിൽ ഒറ്റപ്പെട്ട അവസ്ഥ. ഇന്നും എനിക്കുള്ള ട്രോമകളുടെ പ്രധാന കാരണമായി കാണുന്നത് എട്ടാം ക്ലാസ് മുതലുള്ള ആ കാലഘട്ടമാണ്. ഇന്നും ആളുകളെ ഫേസ് ചെയ്യാൻ എനിക്ക് പേടിയാണ്. എക്സ്ട്രവേർട്ട് ആയിട്ടുള്ള ഒരാളല്ല ഞാൻ. അങ്ങനെയൊരു സ്പേസിൽ നിന്ന് ഇവിടം വരെ എത്താൻ പറ്റിയതിൽ അഭിമാനമുണ്ട്'', വർഷ അഭിമുഖത്തിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക