
മലയാള സിനിമയിലെ പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ നിരവധി അഭിനേത്രികൾക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്മി, അഭിനേതാവായും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. തന്റെ വിവാഹമോചനത്തെക്കുറിച്ച് മുൻപ് പല അഭിമുഖങ്ങളിലും ഭാഗ്യലക്ഷ്മി സംസാരിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പെടെ പല വിഷയങ്ങളിലും ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. പലരും തന്നെ പുരുഷ വിരോധിയായാണ് കാണുന്നതെന്നും എന്നാൽ താൻ അങ്ങനെ ഒരാളല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
''എനിക്ക് രണ്ട് ആൺമക്കളാണുള്ളത്, അതുകൊണ്ട് തന്നെ ഒരിക്കലും പുരുഷവിരോധിയാകാൻ കഴിയില്ല. ഞാൻ ഡിവോഴ്സ് ചെയ്തപ്പോൾ എനിക്ക് പറ്റുന്നില്ല എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. എനിക്ക് സ്നേഹം കിട്ടുന്നില്ല. എന്റെ ഭർത്താവ് എന്റെ സമ്പാദ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അങ്ങനെയൊരാൾക്കൊപ്പം എനിക്ക് ജീവിക്കാൻ താൽപര്യമില്ല എന്നേയുള്ളൂ എന്നായിരുന്നു എന്റെ സ്റ്റേറ്റ്മെന്റ്. പക്ഷേ, ഇതിന് ഡിവോഴ്സ് കിട്ടില്ലെന്നാണ് എന്നോട് വക്കീൽ പറഞ്ഞത്. എന്തെങ്കിലും പറയ്, പുള്ളിക്ക് അവിഹിത ബന്ധമെന്നോ മറ്റോയെന്ന് എന്നോട് പറഞ്ഞു. ആ മനുഷ്യൻ അങ്ങനെ ഒരാളല്ല എന്നായിരുന്നു എന്റെ മറുപടി'', എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
പുരുഷൻമാരും ഗാർഗിക പീഡനം നേരിടുന്നുണ്ടെന്നും എന്നാൽ ഇത് പലരും തുറന്നുപറയുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ''ചിലർ അന്യായമായി പുരുഷൻമാരുടെ പേരിൽ ഇല്ലാത്ത കുറ്റം ചാർത്തും. ഡിവോഴ്സ് കേസിൽ സ്ത്രീ ഗാർഹിക പീഡനം അനുഭവിച്ചാൽ അത് മനസിലാക്കാം. പുരുഷൻമാരും ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട്. അവർ പുറത്ത് പറയില്ല. അവർക്ക് നാണക്കേടാണ്. ചിലയാളുകൾ എങ്ങനെയെങ്കിലും ഡിവോഴ്സ് കിട്ടാൻ വേണ്ടി കുറേ ഇല്ലാത്ത കാര്യങ്ങൾ ആണുങ്ങളുടെ പേരിൽ പറയും. അതുകൊണ്ട് തന്നെ നാട്ടിലൊരു പുരുഷ കമ്മീഷൻ വേണമെന്നാണ് എന്റെ അഭിപ്രായം'', ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. നിയോ പ്രൈം എന്‍റര്‍ടെയ്ന്‍മെന്‍സിനോട് ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.