
മലയാളികള്‍ക്ക് പരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. നടിയും അവതാരകയുമൊക്കെയായ പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയാണ് പ്രിയ. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
യൂട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. ഗോവൻ യാത്രക്കിടെ നടന്ന അപകടത്തെക്കുറിച്ചാണ് നിഹാൽ പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. കാര്യമായ പരിക്കുകളൊന്നും പറ്റിയില്ലെങ്കിലും ഇടിയുടെ ആഘാതത്തിൽ തനിക്ക് തലക്കും പ്രിയയുടെ നടുവിനും ചെറിയ വേദനയുണ്ടായതായും നിഹാൽ പറയുന്നു. വണ്ടി നിർത്തിയിട്ടിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായതെന്നുെ നിഹാൽ കൂട്ടിച്ചേർത്തു.
"ഗോവൻ ട്രിപ്പ് കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുന്നതിനിടെ വണ്ടി നല്ലൊരു ഇടി ഇടിച്ചു. അതിന്റെ ഷോക്കിലാണ് ഞങ്ങൾ. സീറ്റ് ബെൽറ്റ് ഇട്ടതുകൊണ്ട് ഒന്നും പറ്റിയില്ല. സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ബാക്കിൽ ഒരു പയ്യനായിരുന്നു. നല്ല സ്പീഡിൽ വന്ന് ഇടിച്ചു. ഞങ്ങളുടെ ഡ്രൈവർ ബ്രേക്കിൽ തന്നെ കാൽ വെച്ചതുകൊണ്ട് വണ്ടി മുന്നിലുള്ള വാഹനത്തിൽ പോയി ഇടിച്ചില്ല. വണ്ടിയുടെ ബംബർ ചളുങ്ങി. പെട്ടിയെടുക്കാൻ പറ്റുന്നില്ലായിരുന്നു. ഒരുപാട് നേരം ഇടിച്ചശേഷമാണ് ഡിക്കി തുറന്ന് പെട്ടി പുറത്തെടുത്തത്. കാറിന്റെ പിറക് വശം പൂർണ്ണമായും നശിച്ചു. ലൈറ്റ് അടക്കം പോയി. ബോഡി മുഴുവൻ അകത്തേക്ക് പോയി. നന്നാക്കിയെടുക്കാൻ നല്ലൊരു എക്സ്പെൻസ് വരും. കാർ ഓടിക്കൊണ്ടിരിക്കുകയായിരുന്നുവെങ്കിൽ വലിയൊരു അപകടമായേനെ.
അപകടം നടന്ന സമയത്ത് ഒന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാലിപ്പോൾ തലയിൽ ഒരു മരവിപ്പൊക്കെ തോന്നി തുടങ്ങി. പ്രിയയ്ക്ക് നടുവിന് വേദന തുടങ്ങി. എങ്കിലും ഇതിലെല്ലാം പൊസിറ്റീവ് കണ്ടെത്താൻ ശ്രമിക്കുന്നു. കാരണം അപകടം സംഭവിച്ചിട്ടും ഞങ്ങൾ സുരക്ഷിതരാണ്. വണ്ടിക്ക് ഇൻഷുറൻസുമുണ്ട്. ബാക്കിൽ ഇരിക്കുമ്പോൾ പലരും സീറ്റ് ബെൽറ്റ് ഇടാറില്ല. ഞങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ട് രക്ഷയായി. മോഡേണായ എല്ലാ വാഹനത്തിലും പിറകിലും എയർ ബാഗ്സുണ്ട്. അത് കൃത്യസമയത്ത് വർക്ക് ചെയ്യണമെങ്കിൽ സീറ്റ് ബെൽറ്റിടണം. പാർക്ക് ചെയ്ത് സിഗ്നലിൽ നിൽക്കുകയാണെങ്കിൽ പോലും സംഭവിക്കേണ്ടത് സംഭവിക്കും. അതുകൊണ്ട് എല്ലാവരും മറക്കാതെ സീറ്റ് ബെൽറ്റിടുക. അപകടം പ്രതീക്ഷിക്കാതെ സംഭവിക്കുന്നതാണ്. ഈ അപകടം ഞങ്ങൾക്കൊരു പാഠമാണ്'', എന്നാണ് നിഹാൽ വീഡിയോയിൽ പറയുന്നത്.