
സോഷ്യല്‍ മീഡിയയില്‍ താന്‍ സ്ഥിരമായി നേരിടുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് രേണു സുധി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രേണു സുധി പുതിയ വീഡിയോയില്‍ ഇതേക്കുറിച്ച് പറയുന്നത്. താന്‍ കോണ്ടെന്‍റ് ക്രിയേറ്റേഴ്സിനുള്ള ഒരു ഉള്ളടക്കമാണ് ഇപ്പോഴെന്നും നെഗറ്റീവ് ആയാണ് തന്നെ അവര്‍ എപ്പോഴും അവതരിപ്പിക്കാറെന്നും രേണു പറയുന്നു. മോശം കമന്‍റുകള്‍ കാരണം കമന്‍റ് ബോക്സ് തുറക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും. ഈ വീഡിയോ ഇറങ്ങിയതിന് ശേഷവും തന്‍റേത് കള്ളക്കരച്ചില്‍ ആണെന്ന തരത്തില്‍ വീഡിയോകള്‍ വരുമേെന്നും രേണു പറയുന്നു.
“ഫേസ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്‍റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വീഡിയോ കാണാന്‍ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്‍റ് ബോക്സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്‍റ് ആണ് രേണു സുധി. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവര്‍ക്ക് മാസം. ഈ വീഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി. അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി. ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ സുയിഡൈസ് ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്‍റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവെക്കുകയാണ് സുയിസൈഡ് ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല”, രേണു സുധി പറഞ്ഞവസാനിപ്പിക്കുന്നു.
അതേസമയം കടന്നുവന്ന ജീവിത വഴികളെക്കുറിച്ച് കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത യുട്യൂബ് വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ കുടുംബത്തില്‍ താന്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടലിനെക്കുറിച്ചും പ്രതിസന്ധിഘട്ടങ്ങള്‍ കടന്നുപോയതിനെക്കുറിച്ചുമൊക്കെയാണ് കിച്ചുവിന്‍റെ വീഡിയോ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)