
പേരിന്റെ കൂടെ അന്തരിച്ച ഭർത്താവിന്റെ പേര് ഉപയോഗിക്കുന്നതിൽ ഇപ്പോഴും വലിയ രീതിയിൽ വിമർശനം നേരിടുന്ന താരമാണ് രേണു സുധി. സുധി എന്ന പേര് ഒരു ബ്രാന്റായി രേണു സുധി ഉപയോഗപ്പെടുത്തുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. എന്നാൽ ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് രേണു സുധി.
സുധി എന്ന പേര് താൻ സിമ്പതിക്ക് വേണ്ടി ഇട്ടതല്ലെന്നും, അദ്ദേഹം തന്റെ ഭർത്താവായതുകൊണ്ടാണ് ഇപ്പോഴും ആ പേര് ഉപയോഗിക്കുന്നതെന്നുമാണ് രേണു പറയുന്നത്. കാണുന്നവരുടെ കണ്ണിലാണ് കുരുവെന്നും ഈ പറയുന്ന ആളുകളുടെ അച്ഛന്റെയോ ഭർത്താവിന്റെയോ പേരല്ലല്ലോ താൻ കൂടെ ചേർത്തിയിരിക്കുന്നതെന്നും രേണു കൂട്ടിച്ചേർത്തു.
"സുധി എന്ന പേര് സിമ്പതിക്ക് വേണ്ടി ഇട്ടതല്ല. സുധി എന്ന പേര് ഞാൻ ഇന്നും ഉപയോഗിക്കുന്നത് എന്റെ ഭർത്താവ് ആയതുകൊണ്ടാണ്. എന്റെ കൂടെ സുധി എന്നുള്ള പേരുണ്ട് കാരണം, സുധിയുടെ ഭാര്യയാണ് ഞാൻ. അതുകൊണ്ട് ആ പേര് പറയാനല്ല പറ്റൂ. ഈ പറയുന്നവന്റെ തന്തയുടെയോ, ഈ പറയുന്നവളുടെ കെട്ടിയോന്റെയോ പേരല്ലല്ലോ എനിക്ക് പറയേണ്ടത്. സുധി എന്നുള്ള പേര് എനിക്ക് പറഞ്ഞേ പറ്റൂ. അത് ബ്രാൻഡ് ആക്കുകയോ ആക്കാതിരിക്കുകയോ, അത് കാണുന്നവരുടെ കണ്ണിലെ കുരുവാണ്. അതേ എനിക്ക് പറയാനുള്ളൂ. കാണുന്നവന്റെ കണ്ണ് പോലെയിരിക്കും. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം. കാണുന്നവന്റെ കണ്ണിൽ എന്താണോ അതാണ് പുറമേ കാണിക്കുന്നത്." രേണു പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ തന്റെ മ്യൂസിക് ആൽബത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിലും രേണുവിനെതിരെ അധിക്ഷേപം ഉയർന്നുവന്നിരുന്നു. എന്നാൽ താൻ ഒരു ആർട്ടിസ്റ്റ് ആണെന്നും ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കേണ്ടി വന്നാൽ ഇനിയും ചെയ്യുമെന്നുമാണ് രേണു സുധി പ്രതികരിച്ചത്. വയറിൽ പിടിക്കുന്നതെല്ലാം അഭിനയത്തിന്റെ ഭാഗമാണെന്നും, അതെല്ലാം ക്യാമറയുടെ മുൻപിലാണ് ചെയ്യുന്നതെന്നും പറഞ്ഞ രേണു സുധി, മക്കളെ നോക്കാൻ വേണ്ടിയാണ് റീൽ ചെയ്യുന്നതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.