
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളിൽ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ കിച്ചു വികാരാധീനനായി സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധിയും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. കിച്ചുവിന്റെ സ്വന്തം അമ്മയെ കുറിച്ച് മോശമായൊരു രൂപമാണ് സുധി പറഞ്ഞു കൊടുത്തിട്ടുള്ളതെന്ന് സായ് കൃഷ്ണ പറയുന്നു.
''കിച്ചുവിനേയും രേണുവിനേയും ചുറ്റിപറ്റിയുള്ള കുറേ കാര്യങ്ങൾ മീഡിയക്കാരുടെ കയ്യിലുണ്ട്. പ്രൂഫായിട്ടല്ല കേട്ട് കേൾവിയിലൂടെ അറിഞ്ഞ കാര്യങ്ങളായിട്ടാണ് ഉള്ളത്. ഇവിടെയുള്ളവർ കഴുകന്മാരാണ്. അതുകൊണ്ട് സ്വയം ശവമാകരുത് എന്നാണ് കിച്ചുവിനോടടക്കം പറയാനുള്ളത്. സുധിയുണ്ടായിരുന്നപ്പോഴും ഇല്ലാതായപ്പോഴും നോക്കേണ്ട സമയത്ത് കിച്ചുവിനെ രേണു നോക്കിയിട്ടുണ്ട്. രേണുവിനെ കുറ്റം പറയുന്നവർക്ക് പറയാം. പക്ഷെ രേണുവിന്റെ സൈഡിൽ നിന്ന് നോക്കിയാൽ കിച്ചു സ്വന്തം മകനല്ല. എന്നിട്ടും നോക്കേണ്ട സമയത്ത് നോക്കിയിട്ടുണ്ട്.
സുധിയെ കുറിച്ച് ഞാൻ പറയുന്നില്ല. മരണശേഷം പുണ്യാളനായ ആളാണ്. ജീവിച്ചിരുന്നപ്പോൾ സുധി ചെയ്ത കാര്യങ്ങൾ ഇപ്പോഴും കിച്ചുവും രേണുവും അടക്കം ഒരുപാട് ജീവനുകളെ ബാധിക്കുന്നുണ്ട്. ഇവരോട് രണ്ട് പേരോടും പറഞ്ഞ കാര്യങ്ങളല്ല സുധിയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത്. ശരിക്കുള്ള സംഭവങ്ങൾ കിച്ചുവിനും രേണുവിനും അറിയില്ല. കിച്ചുവിന്റെ യഥാർത്ഥ അമ്മയെക്കുറിച്ച് കിച്ചുവിനോടും രേണുവിനോടും സുധി പറഞ്ഞത് ഭൂലോക നുണയാണ്. കിച്ചുവിന്റെ അമ്മയെ ഓടിച്ച് വിട്ടതാണ്. ആ സ്ത്രീ മരിക്കും വരെ കിച്ചുവിന് ആവശ്യമുള്ള കാര്യങ്ങൾ ചെയ്ത് കൊടുത്തിട്ടുണ്ട്. ചോദിച്ച് മേടിക്കുകയും ചെയ്തു സുധി. ഇതെല്ലാം ഞാൻ കിച്ചുവിനോട് പറയുകയും ആ സ്ത്രീയുടെ അമ്മയുടെ നമ്പർ കിച്ചുവിന് അയച്ച് കൊടുക്കുകയും ചെയ്തു'', എന്ന് സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു.