യൂട്യൂബ് വീഡിയോയെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി. താൻ കാനഡയിൽ നിന്ന് മടങ്ങിയെത്തിയത് അമ്മൂമ്മയെ നോക്കാൻ വേണ്ടി മാത്രമല്ല, മകൻ്റെ ചികിത്സയ്ക്ക് കൂടിയാണെന്ന് അവർ വ്യക്തമാക്കി.
സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി കഴിഞ്ഞ ദിവസം യൂട്യൂബിൽ പങ്കുവെച്ച വീഡിയോയ്ക്കു പിന്നാലെ ഇവർക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഭർത്താവിന്റെ മരണ ശേഷം താൻ ഒറ്റപ്പെട്ട് കഴിയുകയാണെന്നാണ് സിന്ധുവിന്റെ അമ്മ പറയുന്നത്. അമ്മൂമ്മയെ നോക്കാൻ കാനഡയിലെ മാനേജേരിയൽ ലെവൽ ജോലി കഴിഞ്ഞ് താൻ നാട്ടിലേക്കെത്തിയെന്നും തൻവി വീഡിയോയിൽ പറയുന്നുണ്ട്. പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ച് അഹാന രംഗത്തെത്തിയിരുന്നു.
പ്രായമായ ആളല്ലേ എന്നു കരുതി പലതും ക്ഷമിച്ചെങ്കിലും വ്യക്തിഹത്യ പോലും ചെയ്യുന്ന രീതിയിൽ ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അമ്മൂമ്മ വിളിച്ചു പറഞ്ഞെന്നും അതിന്റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും തൻവി നേരത്തേ തന്നെ നാട്ടിലേക്കു വരാൻ ആലോചിച്ചിരുന്നതായും അഹാന പറയുന്നു. പിന്നാലെ മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് തൻവി. കാനഡയിൽ നിന്നും തിരിച്ചു നാട്ടിലേക്കു വരാൻ കാരണം അമ്മൂമ്മ മാത്രമല്ലെന്നും മകന്റെ ചികിത്സയ്ക്കു കൂടിയാണ് വന്നതെന്നുമാണ് തൻവി പുതിയ വീഡിയോയിൽ പറയുന്നത്.
''അമ്മൂമ്മയ്ക്ക് അപ്പൂപ്പൻ കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ഞാനാണ്. അതുകൊണ്ടാണ് ഞാൻ വന്നത്. അല്ലാതെ വേറെ ആരെയും കുറ്റപ്പെടുത്തുക എന്ന ഉദ്ദേശം എനിക്ക് ഇല്ലായിരുന്നു. അമ്മൂമ്മയുടെ ആവശ്യങ്ങൾക്ക് വേണ്ടി എനിക്ക് പറ്റുന്ന തുകയാണ് ഞാൻ അയച്ചുകൊടുത്തിരുന്നത്. എല്ലാ ചിലവും എന്നെ കൊണ്ട് വഹിക്കാൻ പറ്റാത്തതുകൊണ്ട് ബാക്കി ചിലവുകൾ സിന്ധു അമ്മയൊക്കെയാണ് നോക്കിയിരുന്നത്. ഞാൻ നാട്ടിലേക്ക് വന്നതിന്റെ രണ്ടാമത്തെ കാരണം എന്റെ മൂത്ത മകൻ ലിയാന് കുറച്ച് ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ടാണ്. കുറച്ച് മെഡിക്കൽ പ്രശ്നങ്ങൾ മോനുണ്ട്. അവന് വേണ്ടി കൂടിയാണ് ഞാനും യോജിയും വീണ്ടും ഒരുമിച്ചത്. അവന്റെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായി തുടങ്ങി. കാനഡയിൽ ഹെൽത്ത് കെയർ ഫ്രീയാണ്. പക്ഷെ എല്ലാത്തിനും ചികിത്സ ലഭിക്കണമെങ്കിൽ ഒരുപാട് കാലം കാത്തിരിക്കണം'', തൻവി വീഡിയോയിൽ പറഞ്ഞു.



