
നെടുമങ്ങാട് ഒന്നരവയസുകാരനെ രണ്ടാനച്ഛൻ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ ഗ്രീഷ്മ ബോസും ഭർത്താവ് അഖിലും. ആ കുഞ്ഞിന്റെ വീഡിയോ തങ്ങൾ കണ്ടിട്ടുണ്ട്. രണ്ടു കൈയും ഒടിയണമെങ്കിൽ എന്തു കുസൃതിയായിരിക്കും എന്നാണ് അന്നു ചിന്തിച്ചതെന്നും ഇങ്ങനെയൊരു കാരണമാണെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കുന്നില്ലെന്നും ഗ്രീഷ്മ പറയുന്നു.
"ആ കുഞ്ഞിന്റെയൊരു വീഡിയോയുണ്ടായിരുന്നു. രണ്ട് കൈയ്യൊടിഞ്ഞ്, അമ്മയുടെ കൈയില്‍ എടുത്തിരിക്കുന്നത്. ആരോ എന്തോ ചലഞ്ചായിട്ട് ഇവരുടെ അടുത്തേക്ക് വന്നതാണ്. സൈക്കിളില്‍ നിന്നും വീണിട്ടാണ് കൈയൊടിഞ്ഞതാണെന്നായിരുന്നു അമ്മ പറഞ്ഞത്. ഇവനെന്തൊരു കുറുമ്പനാണെന്നായിരുന്നു അന്നേരം ഞാന്‍ ചിന്തിച്ചത്. രണ്ട് കൈയും ഒടിയണമെങ്കില്‍ എന്ത് കുസൃതിയായിരിക്കും. ആ കുഞ്ഞിന് ഇത്രയും വലിയ ഇഷ്യൂ ഉള്ളതായി അന്നറിയില്ലായിരുന്നു. അഖിക്ക് ആ വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആ കുഞ്ഞിന് അറിയില്ല. അവന്‍ ഇങ്ങനെ അനങ്ങാതെ ഇരിക്കുകയാണ്. ഇങ്ങനെയൊരു കാരണമാണെന്ന് സ്വപ്‌നത്തില്‍ പോലും അറിയുന്നില്ലല്ലോ. അമ്മയായതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇത്രയും ഇമോഷണലാവുന്നത്. കുഞ്ഞില്ലായിരുന്നുവെങ്കില്‍ ഇത്രയും ഞാന്‍ ഇമോഷണലാവില്ലായിരിക്കാം'', ഗ്രീഷ്മ ബോസ് വീഡിയോയിൽ പറഞ്ഞു.
''അമ്മയായത് കൊണ്ടായിരിക്കാം ഗ്രീഷ്മ ഇതറിഞ്ഞപ്പോള്‍ മുതല്‍ കരച്ചിലായിരുന്നു. ഒന്നര വയസേയുള്ളൂ ആ മോന്. വേദനിക്കുന്നു എന്ന് പറയാന്‍ പോലും പറ്റാത്ത പ്രായം. എന്തിനാണ് തല്ലുന്നതെന്ന് പോലും അവനറിയില്ല. ഇന്റേണല്‍ ബ്ലീഡിംഗൊക്കെ ഉണ്ടാവണമെങ്കില്‍ അവനെ നല്ല രീതിയില്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ടാവും. ഒരു കുഞ്ഞിനോട് ഇത്രയൊക്കെ ചെയ്യാന്‍ പറ്റുന്നവന്‍ മനുഷ്യനാണോ?. ഇവിടെ ഞങ്ങളുടെ മോന്റെ മുഖം ഒന്ന് വാടിയാല്‍ ഞങ്ങള്‍ അസ്വസ്ഥരാവും. എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്നത്. നമ്മുടെ സമൂഹത്തിലെ നിയമങ്ങളൊക്കെ വളരെ ലൈറ്റാണ്. അതുകൊണ്ടാണ് ഇങ്ങനെയുള്ള അതിക്രമങ്ങളൊക്കെ നടക്കുന്നത്. ആ കുഞ്ഞിനെ അതിന്റെ അച്ഛന്റെ വീട്ടുകാര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ അത് ജീവിച്ചേനെ'', എന്നായിരുന്നു അഖിലിന്റെ പ്രതികരണം.