പ്രവേശനോത്സവത്തിൽ എംഎൽഎ വി. മുരളീധരൻ കുട്ടികൾക്ക് മിഠായി മേശയിൽ തട്ടിയിട്ട് നൽകിയത് വലിയ വിവാദങ്ങൾക്കിടയാക്കി. കുട്ടികളോട് മാനുഷിക പരിഗണന കാണിച്ചില്ലെന്ന് ബിഗ് ബോസ് താരം നാദിറ മെഹ്റിൻ വിമർശിച്ചു.
പ്രവേശനോത്സവത്തില്‍ എംഎൽഎ വി മുരളീധരൻ കുട്ടികൾക്ക് കയ്യിൽ മിഠായി കൊടുക്കാതെ മേശയിൽ തട്ടിയിട്ട് കൊടുത്തത് വലിയ ചർച്ചകൾക്ക് വച്ചിരുന്നു. ജാതിപരമായും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. സംഭവത്തിൽ മുരളീധരന് എതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും ഉയർന്നത്. തതവസരത്തിൽ ബിഗ് ബോസ് മുൻ താരവും മോഡലും അവതാരകയുമായ നാദിറ മെഹ്റിൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
'മോശമായി പോയി', എന്ന ക്യാപ്ഷനോടെ ആണ് നാദിറയുടെ പ്രതികരണം. 'ബിജെപി അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതില്‍ ഒരു ഉദാഹരണം കണ്ടാലോ', എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയ നാദിറ, വീഡിയോ കാണിക്കുന്നുണ്ട്. ബിജെപിക്കാരുടെ കയ്യില്‍ നിന്നും സ്നേഹമോ വാത്സല്യമോ നമ്മള്‍ പ്രതീക്ഷിക്കാന്‍ പാടില്ലെന്നും കുട്ടികളോട് മാനുഷിക പരിഗണനയെങ്കിലും കാണിക്കാമായിരുന്നുവെന്നും നാദിറ പറഞ്ഞു.
"ഇത് തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ പ്രവേശനോത്സവത്തിന്‍റെ ഭാഗമായിട്ട്, കഴക്കൂട്ടം എംഎല്‍എ വി മുരളീധരന്‍ കുട്ടികള്‍ക്ക് സ്നേഹത്തോടുകൂടി മിഠായി കൊടുക്കുന്ന കാഴ്ചയാണ്. മുരളീധരനോട് ഒരു കാര്യമെ പറയാനുള്ളൂ.. പശുവിന് പുല്ല് ചെത്തിക്കൊടുക്കുന്ന കണക്ക് കുട്ടികള്‍ക്ക് ഇങ്ങനെ മിഠായി കൊടുത്താല്‍ അത് വേണ്ടെന്ന് വയ്ക്കാനുള്ള അവകാശവും ഇവിടുത്തെ കുട്ടികള്‍ക്കുണ്ടെന്നതാണ്. അല്ലെങ്കില്‍ തന്നെ ഈ ബിജെപിക്കാരുടെ കയ്യില്‍ നിന്നും സ്നേഹമോ വാത്സല്യമോ നമ്മള്‍ പ്രതീക്ഷിക്കാന്‍ പാടില്ലെന്ന് മാത്രമല്ല കുറച്ചെങ്കിലുമൊരു മാനുഷിക പരിഗണന, പ്രത്യേകിച്ച് കുട്ടികളല്ലേ ? അതെങ്കിലും കൊടുക്കാമായിരുന്നു", എന്നായിരുന്നു നാദിറ മെഹ്റിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് നാദിറയെ പിന്തുണച്ച് കമന്റ് ചെയ്തത്.
അതേസമയം, സംഭവത്തിൽ കഴിഞ്ഞ ദിവസം വി മുരളീധരൻ മറുപടി നൽകിയിരുന്നു. സംഭവത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമയപരിധി കാരണം വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകിയാണെന്നും മുരളീധരൻ പറഞ്ഞു.



