സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാന്‍മണി ദാസ് തനിക്കെതിരായ ട്രോളുകളോട് പ്രതികരിക്കുന്നു.
അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജാന്‍മണി ദാസ്. മലയാള സിനിമാരംഗത്തും വിനോദമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്. മുൻനിര അഭിനേതാക്കളടക്കം പലര്‍ക്കും ജാൻമണി മേക്കപ്പ് ചെയ്തിട്ടുമുണ്ട്. തനിക്കെതിരെ വരുന്ന ട്രോളുകളോട് സംസാരിച്ചു കൊണ്ടുള്ള ജാൻമണിയുടെ ഏറ്റവും പുതിയ പ്രതികരണവും ശ്രദ്ധിക്കപ്പെടുകയാണ്. അവതാരകയും ഉറ്റസുഹൃത്തുമായ രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.
''എനിക്ക് ട്രോൾസ് കുഴപ്പമില്ല. അത് നല്ലതല്ലേ. ഞാൻ ആസ്വദിക്കാറുണ്ട്. നമ്മൾ ചിരിച്ച് കളിച്ച് ഇരിക്കണം. അടുത്ത തവണയാകുമ്പോഴേക്കും അത് മറന്ന് പോകും. കൊച്ചുപ്രേമൻ എന്ന് വിളിച്ച് കളിയാക്കുന്നതും എനിക്ക് കുഴപ്പമില്ല. അദ്ദേഹം ഒരു ആർട്ടിസ്റ്റായിരുന്നില്ലേ? ഫീൽ വരേണ്ട കാര്യമില്ല. അനാദരവ് കാണിക്കുന്നത് പോലെയാകും. ചിലപ്പോഴൊക്കെ ആ കലാകാരനെ അപമാനിക്കുന്നത് പോലെ ട്രോൾസ് പോകുന്നതിൽ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ലേ? അത്ര ബഹുമാനമേ ആ കലാകാരനോട് എന്നെ പരിഹസിക്കുന്നവർക്കുന്നവർക്കുള്ളോ'', എന്നായിരുന്നു ജാൻമണിയുടെ പ്രതികരണം.
ബിഗ്ബോസിലെ പ്രശസ്തമായ ജാൻമണിയുടെ ശാപത്തെക്കുറിച്ചും രഞ്ജിനി ഹരിദാസ് ചോദിക്കുന്നുണ്ട്. ''ഇനിയും ഞാൻ അത് ചെയ്യും. കൊടുങ്ങല്ലൂർ അമ്മ എന്റെ മമ്മിയല്ലേ. മമ്മിയെപ്പോലെ വന്ന് ഞാൻ ചെയ്തോളാം'', എന്നു ജാൻമണി പറഞ്ഞപ്പോൾ പൊട്ടിച്ചിരിയായിരുന്നു രഞ്ജിനിയുടെ മുഖത്ത് ഉണ്ടായത്. ''കേരളം വിട്ട് ഞാൻ പോവില്ല. കുറേ കമന്റ്സ് വരാറുണ്ട്. നീ കേരളം വിട്ട് ബാംഗ്ലൂർ പോകൂവെന്ന്. ആദ്യം നിങ്ങൾ ഒരു കാര്യം മനസിലാക്കണം. ഞാൻ ബാംഗ്ലൂർകാരിയല്ല. അസമീസ് ആണ്'', എന്നും ജാൻമണി പറഞ്ഞു. താനും അത്തരം കമന്റുകൾ കാണാറുണ്ടെന്ന് രഞ്ജിനിയും പ്രതികരിച്ചു.

