
തിരുവനന്തപുരം: വിവിധ തിയ്യേറ്ററുകളിൽ മോഹൻലാൽ ചിത്രം ഒടിയന്റെ ആദ്യ പ്രദർശനം തുടങ്ങി. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറവാണെങ്കിലും തിയ്യേറ്റർ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. എന്നാൽ ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചില തിയ്യേറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും.
ചിലയിടങ്ങളില്‍ പ്രദര്‍ശനം നിര്‍ത്തിവച്ചിട്ടുണ്ട്. പ്രദര്‍ശനം നടക്കാത്തതിലുള്ള അമര്‍ശവും ചില ആരാധകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു. ഇന്നലെ രാത്രി വരെ അന്വേഷിച്ചപ്പോള്‍ ഷോ പ്രദര്‍ശനം നടക്കുമെന്ന് അറിയിച്ചിട്ടാണ് എത്തിയതെന്നും ആരാധകര്‍ പറഞ്ഞു.
എന്നാല്‍ പൊലീസ് അറിയച്ചതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വൈകിട്ട് ആറ് മണിക്ക് ശേഷമേ ഷോ തുടങ്ങുകയുള്ളൂ എന്നാണ് ചില തിയേറ്ററുകളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുൻനിശ്ചയിച്ചിരുന്നത് പോലെ പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്‍റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാന്‍സ് രൂക്ഷമായ കമന്‍റുകള്‍ നടത്തുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ