
തൂത്തുക്കുടിയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പിനെ ന്യായീകരിച്ച രജനീകാന്തിന്‍റെ പ്രസ്താവന വിവാദം സൃഷ്ടിച്ചതിനിടെ രജനിയുടെ പുതിയ ചിത്രം കാലയുടെ സംവിധായകന്‍ പാ.രഞ്ജിത്തിന്‍റെ പ്രതികരണം. താന്‍ രജനിയോട് സംസാരിച്ചുവെന്നും ജനം സമരം ചെയ്യരുതെന്നല്ല അദ്ദേഹം ഉദ്ദേശിച്ചതെന്നും വിശദീകരിക്കുന്നു രഞ്ജിത്ത്. "ജനം സമരം ചെയ്യരുതെന്നല്ല, മറിച്ച് പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് രജനി എന്നോട് പറഞ്ഞു". ചില അവകാശങ്ങള്‍ സമരമാര്‍ഗത്തിലൂടെ മാത്രമേ നേടിയെടുക്കാനാവൂ എന്നാണ് തന്‍റെ അഭിപ്രായമെന്നും പറയുന്നു പാ.രഞ്ജിത്ത്.
കബാലിയെപ്പോലെ ദളിത്, അധ്വാനവര്‍ഗ്ഗ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് കാലയും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുംബൈ ധാരാവിയിലെ അധോലോക നായകന്‍ കരികാലനായി രജനീകാന്ത് എത്തുന്ന ചിത്രത്തിന്‍റെ കഴിഞ്ഞ ദിവസമെത്തിയ ട്രെയ്ലര്‍ ഈ തോന്നലിനെ ഇരട്ടിപ്പിക്കുന്നതായിരുന്നു. കറുത്ത നിറത്തിന്‍റെയും അധ്വാനവര്‍ഗ്ഗത്തിന്‍റെയും രാഷ്ട്രീയം പ്രകടമായിത്തന്നെ ട്രെയ്ലറിലൂടെ സംവിധായകന്‍ പറയുന്നുണ്ട്. രജനി സിനിമയില്‍ മാത്രമാണ് അത്തരത്തിലുള്ള രാഷ്ട്രീയം സംസാരിക്കുന്നതെന്നും സിനിമയ്ക്ക് പുറത്തെ അഭിപ്രായപ്രകടനങ്ങള്‍ ഭരണകൂടത്തിന് അനുകൂലവുമാണെന്ന് വിമര്‍ശനമുണ്ടായി.
വേദാന്തയുടെ ഉടമസ്ഥതയില്‍ തമിഴ്‍നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പ് സംസ്കരണ പ്ലാന്‍റിനെതിരായ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് നടപടിയെ ന്യായീകരിച്ച രജനീകാന്ത് പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോഴാണ് അവര്‍ വെടിവച്ചതെന്ന് പറഞ്ഞു. സാമൂഹ്യദ്രോഹികളാണ് അക്രമം നടത്തിയതെന്നും ഇങ്ങനെ എല്ലാത്തിനും സമരം നടത്തിയാല്‍ തമിഴ്‍നാട് ചുടുകാടാവുമെന്നും രജനി പറഞ്ഞതാണ് വിവാദമായത്. അതേസമയം ജൂണ്‍ ഏഴിനാണ് കാല റിലീസ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ