ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾ, ഷോയ്ക്ക് ശേഷം കടുത്ത സൈബർ ആക്രമണങ്ങളെ തുടർന്ന് വിഷാദരോഗത്തിലൂടെ കടന്നുപോയെന്ന് വെളിപ്പെടുത്തി. ഹൗസിലെ അതിജീവനവും പ്രയാസമേറിയതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അനുമോഴൾ. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായി എത്തിയ അനു, നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് സീസൺ വിന്നറായാണ് പുറത്തിറങ്ങിയത്. ഷോയ്ക്ക് ശേഷം വന്ന നെഗറ്റീവ് കമന്റുകൾ കാരണം ഡിപ്രഷനിലേക്ക് പോയെന്ന് പറയുകയാണ് അനുമോൾ ഇപ്പോൾ. പ്രോഗ്രാമും മറ്റുമായി മുന്നോട്ട് പോയത് കൊണ്ട് അധികമാർക്കും ഇക്കാര്യം അറിയില്ലെന്നും അനു പറയുന്നു.

"100 ദിവസം ബിഗ് ബോസിൽ എങ്ങനെ അതിജീവിച്ചു എന്നത് എനിക്ക് മാത്രമെ അറിയൂ. ഷോയിൽ നിന്നിറങ്ങി കുറച്ചു നാൾ ഞാൻ ഡിപ്രഷനിലൂടെയാണ് കടന്നു പോയത്. കരയാൻ വേണ്ടി കരയുന്നതല്ല. അത്രയും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. ഇനി വരുന്ന സീസണിൽ എന്റെ അവസ്ഥ ആർക്കും ഉണ്ടാവരുതേ എന്നാണ് ആഗ്രഹം", എന്ന് അനുമോൾ പറയുന്നു. ലക്ഷ്മി നക്ഷത്രയുമായുള്ള അഭിമുഖത്തിൽ ആയിരുന്നു അനുവിന്റെ പ്രതികരണം.

"വിന്നറായിട്ടും അത് അംഗീകരിക്കാത്ത കുറേ ആളുകൾ ഉണ്ട്. ഇപ്പഴും എനിക്ക് എതിരെ നെഗറ്റീവ് കമൻസ് ഇടുന്നവരുണ്ട്. അനുമോൾ വിന്നറാവാൻ പാടില്ലായിരുന്നു അതിനുള്ള യോഗ്യത ഇല്ലെന്ന് പറയും. അതവരുടെ കാഴ്ചപ്പാടല്ലേ വേറെ ആരുടെ എങ്കിലും ആരാധകരായിരിക്കും എന്ന് കരുതും. പക്ഷേ അതൊന്നും അല്ല എന്നെ വേദനിപ്പിച്ചത്. ഈ പ്രോഗ്രാം പോലും കണ്ടിട്ടില്ലാത്ത ആൾക്കാര് വന്ന് ഭയങ്കര മോശമായിട്ട് കമന്റിടും. കൂടുതലും ഫേസ്ബുക്ക് അമ്മാവന്മാരുടെ കമന്റുകളാണ്. ഭയങ്കര മോശമായിട്ടുള്ള കമന്റുകൾ. പറയാൻ പോലും പറ്റില്ല. ഇതൊക്കെ ഇട്ടിട്ട് എന്ത് മനസുഖമാണ് കിട്ടുന്നത്. അയാൾക്ക് എന്നെ വ്യക്തിപരമായി അറിയില്ല. ജീവിതത്തിൽ ഒരിക്കലും രക്ഷപ്പെടാത്ത, വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്ന ആളുകളാണ് കമന്റിടുന്നത്. അതിൽ അവർക്കൊരു മനസുഖം", എന്നും അനുമോൾ പറയുന്നു.

"നിങ്ങളുടെ നെഗറ്റീവ് കമന്റ് കാണുമ്പോൾ എനിക്ക് പ്രചോദനം ആണ്. എയർ പോർട്ടിൽ എത്തിയപ്പോൾ എന്റെ നമ്പർ ലീക്കായിരുന്നു. അത് നല്ലതായി. എത്രത്തോളും പ്രേക്ഷക പിന്തുണ ഉണ്ടെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഒരുദിവസം പത്ത് അഞ്ഞൂറ് കോളുകൾ വരും. എന്നെ സ്നേഹിക്കുന്ന കുറേ പേരുള്ളപ്പോൾ ഈ നെഗറ്റീവ് കമന്റുകളൊന്നും എനിക്ക് ഒന്നുമില്ല. അവരോട് എനിക്ക് പുച്ഛം മാത്രം. ചേച്ചിയാണ് എല്ലാ കാര്യങ്ങള്‍ക്കും എനിക്ക് വേണ്ടി നിന്നത്. ജോലി വരെ മാറ്റിവച്ച് ചേച്ചിയാണ് എനിക്ക് വേണ്ടി നിന്നത്. ഇതിനിടയിൽ ചേച്ചി ഗർഭിണി ആയിരുന്നു. അത് അബോഷനായി", എന്നും അനുമോൾ കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming