
ദില്ലി: വിവാദങ്ങള്‍ക്ക് ഒടുവില്‍ രാജ്യത്ത് വിജയകരമായി പ്രദര്‍ശനം തുടരുന്ന പത്മാവത് സിനിമയ്ക്ക് മലേഷ്യയില്‍ നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. സഞ്ജയ് ലീല ബന്‍സലി സംവിധാനം ചെയ്ത ചിത്രത്തില്‍ മുസ്ലീം വികാരത്തെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളുടെന്ന് ചൂണ്ടിക്കാട്ടിയാണ് മലേഷ്യയില്‍ സിനിമ നിരോധിച്ചത്.
രാജ്യത്തെ മുസ്ലീം വികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സബര്‍ബെ അബ്ദുള്‍ അസീസ് പറഞ്ഞു. സിനിമയുടെ കഥപറച്ചില്‍ ഇസ്ലാം വിരാകതെ സ്പര്‍ശിക്കുന്നു. ഒരു മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യമായ മലേഷ്യയില്‍ അത് വലിയ പ്രശ്‌നമാണെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബഞ്ചാണ് തള്ളിയത്. ചിത്രത്തിന്റെ പേരിലടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി പുറത്തിറങ്ങിയ ശേഷം ചില രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യം അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ചിത്രത്തില്‍ രജ്പുത്ര സംസ്‌കാരത്തെ വികലമാക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത്. നിരവധി തിരുത്തലുകള്‍ക്ക് ശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പദ്മാവതി എന്ന പേര് പദ്മാവത് എന്ന് മാറ്റിയതിന് പുറമെ ദീപികയുടെ നൃത്തമടങ്ങിയ 'ഗൂമര്‍' എന്ന ഗാനത്തിലും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ