സമരത്തിൽ പങ്കെടുത്ത രഞ്ജിനി ഹരിദാസിന്‍റെ പ്രതികരണം
പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ഇത്രയും അലയൊലികള്‍ ഉണ്ടാക്കിയ ഒരു സമരം ദില്ലിയിലെ വിദ്യാര്‍ഥി സമരം പോലെ മറ്റൊന്നില്ല. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ ഒരു മാസത്തിലേറെയായി നടന്ന സമരത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് രാജി പ്രഖ്യാപിച്ചു. ഒപ്പം ഈ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും റദ്ദാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമരം വിജയിച്ചതില്‍ തനിക്കുള്ള വ്യക്തിപരമായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അവതാരകയും ബിഗ് ബോസ് മുന്‍താരവും രഞ്ജിനി ഹരിദാസ്. ജന്തര്‍ മന്തറിലെ സമരത്തില്‍ നേരിട്ട് പങ്കെടുത്ത ആളുമാണ് രഞ്ജിനി. സന്തോഷം പങ്കുവെക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം കൊണ്ടുവരുന്നുമുണ്ട് അവര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് രഞ്ജിനി ഹരിദാസിന്‍റെ പ്രതികരണം.
“ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചുവെന്ന വാര്‍ത്ത ഇപ്പോള്‍ കേട്ടതേയുള്ളൂ. ഈ രാജ്യത്തെ യുവത ഒന്നിച്ച് അണിനിരന്നപ്പോള്‍ സമാനതകളില്ലാത്ത വിജയങ്ങളിലൊന്നാണ് ഉണ്ടായത്. ഇത് കാണുമ്പോള്‍ വ്യക്തിപരമായി പ്രതീക്ഷ മാത്രമല്ല ഉണ്ടായത്, സന്തോഷം കൂടിയാണ്. ഹൃദയത്തില്‍ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞ് പോയതുപോലെ തോന്നുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചിന്തകളില്‍ ഈ വിഷയമായിരുന്നു. ജനം പറയുന്നതിന് ചെവി കൊടുക്കാത്ത ഒരു രാജ്യത്തായിരിക്കും ഞാന്‍ ജീവിക്കുന്നതെന്ന് തോന്നിയിരുന്നു. പക്ഷേ ഈ കുട്ടികള്‍ അവരുടെ നിലപാടില്‍ ഉറച്ചുനിന്നു, പോരാടി. മറുവശത്തുനിന്ന് ഇതിനെ ഇല്ലാതാക്കാന്‍ നിരന്തര ശ്രമവും ഉണ്ടായി. കോക്രോച്ച് ജനത പാര്‍ട്ടിക്കും ഈ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പിന്തിരിയാതിരുന്നതിന് അഭിനന്ദനങ്ങള്‍. ഇത് നിങ്ങളുടെ വിജയമാണ്. എല്ലാവരുടെ പേരിലും ഞാന്‍ നന്ദി അറിയിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടിയും ഇത് ചെയ്തതിന്”, രഞ്ജിനിയുടെ വാക്കുകള്‍.
“ആവശ്യമുള്ളപ്പോഴെല്ലാം പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം തരുകയാണ് ഈ സമരത്തിലൂടെ നിങ്ങള്‍. എല്ലാ ചെറുപ്പക്കാരോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ വോട്ട് ചെയ്യണം എന്നാണ്. നിങ്ങളാണ് ഈ രാജ്യത്തെ ഭൂരിപക്ഷം. ആ ശക്തി നിങ്ങള്‍ ഉപയോഗിക്കണം. ജനങ്ങളെ കേള്‍ക്കുന്നവരെ ഭരണത്തിലെത്തിക്കണം നിങ്ങള്‍. 18 വയസ് ആവുമ്പോള്‍ത്തന്നെ നിങ്ങള്‍ വോട്ടര്‍ ആഡി കാര്‍ഡ് നേടൂ. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യൂ. കാരണം നിങ്ങളാണ് ഈ രാജ്യത്തിന്‍റെ ഭാവി. ഇത് എന്നെ സംബന്ധിച്ച് വ്യക്തിപരമായ ഒരു വിജയം പോലെയും തോന്നുന്നു. നീതി കിട്ടിയതുപോലെ തോന്നുന്നു. ധര്‍മേന്ദ്ര പ്രധാന്‍ജിക്കും നന്ദി, കാര്യങ്ങള്‍ മനസിലാക്കിയതിനും രാജി വച്ചതിനും. 35 ദിവസത്തിന് ശേഷം പ്രതിഷേധസ്വരം കേട്ടതിന് സര്‍ക്കാരിനും നന്ദി. ലാത്തി ചാര്‍ജും ആശുപത്രി കേസുകളുമൊന്നും ഉണ്ടാവില്ലായിരുന്നു, ആദ്യമേ ഇതിന് ചെവി കൊടുത്തിരുന്നെങ്കില്‍. ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം ഈ രാജ്യത്തെ ജനം എത്ര പവര്‍ഫുള്‍ ആണെന്ന്. അത് മനസിലാക്കി തന്നതിന് നന്ദി”, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ രഞ്ജിനി ഹരിദാസ് പറഞ്ഞു.



