
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് ജാമ്യം തേടി നാളെ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ ഹര്‍ജിയെ തടയിടാനുള്ള ഒരുക്കം പോലീസ് തുടങ്ങി. കേസ് ഡയറി കൃത്യമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി.
ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനും നീക്കമുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ കീഴ്‍കോടതി ജാമ്യഹര്‍ജി തള്ളിയെങ്കിലും ഹൈക്കോടതിയില്‍ അനുകൂല തീരുമാനമുണ്ടാക്കാമെന്നാണ് ദിലീപ്
കരുതുന്നത്. ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയില്ലെന്നും ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എങ്ങനെ സമൂഹത്തില്‍ നിരവധി പേരുടെ അംഗീകരാമുള്ള നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അഭിഭാഷകരുടെ വാദം. നാളെ ഹൈക്കോടതില്‍ ഹര്‍ജി നല്‍കി കേസ് ഡയറി അടക്കം വിളിപ്പിക്കാന്‍ പ്രതിഭാഗം ആവശ്യപ്പെടും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് കേസ് ഡയറി കാര്യക്ഷമമാക്കാന്‍ പോലീസ് ഒരുങ്ങുന്നത്.
നിലവിലുള്ള തെളിവുകള്‍ക്ക് പുറമെ പോലീസ് മറ്റ് ചില ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ മുദ്രവെച്ച കവറില്‍ ആവശ്യമെങ്കില്‍ കോടതിയില്‍ നല്‍കും. നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍
മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പോലീസ് വാദിക്കും. വരാപ്പുഴ, പറവൂര്‍ പീഡന കേസുകളിലെ അനുഭവവും കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനും പോലീസ് ഒരുങ്ങുകയാണ്. ജാമ്യ ഹര്‍ജിക്ക് തടയിടാനുള്ള ഒരുക്കത്തോടൊപ്പം കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടാനും പോലീസ് ശ്രമിക്കുന്നുണ്ട്.
പോലീസ് വിളിപ്പിച്ചതിന് ശേഷം അപ്പുണ്ണി ഒളിവിലാണ്. വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പ്രതിയെ ഗൂഢാലോചന നടത്തിയവര്‍ മാറ്റിപാര്‍പ്പിച്ചിരിക്കുകയാകാമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ സ്വദേശികളായ രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിലീപിനെയും സുനില്‍ കുമാറിനെയും കണ്ട ദൃക്സാക്ഷികളുടെ മൊഴിയാണ് കാലടി കോടതിയില്‍ രേഖപ്പെടുത്തിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ