പുലർച്ചെ ഹൈവേയിൽ ഗതാഗതതടസ്സം നേരിട്ടതും ഗൂഗിൾ മാപ്പ് പലതവണ വഴിതെറ്റിച്ചതും കാരണം അവർ വഴിയിൽ കുടുങ്ങിയപ്പോൾ രക്ഷകനായത് തമിഴ്‌നാട് സ്വദേശി പാണ്ഡ്യൻ
യാത്രാമദ്ധ്യേ തമിഴ്നാട് തിരുപ്പൂരിൽ വഴിതെറ്റിയ മമ്മൂട്ടിക്ക് വഴികാട്ടി തമിഴ്‌നാട് സ്വദേശി പാണ്ഡ്യൻ. നിതീഷ് സഹദേവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മമ്മട്ടിയെയും സംഘത്തെയും ഗൂഗിൾ മാപ് പലവട്ടം വഴിതെറ്റിച്ചപ്പോൾ രക്ഷകനായെത്തിയത് തമിഴ്‌നാട് സ്വദേശി പാണ്ഡ്യൻ. സമൂഹമാധ്യമങ്ങളിലൂടെ ആന്റോ ജോസഫ് ആണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവച്ചത്.
ആന്റോ ജോസഫിന്റെ വാക്കുകൾ:
"അതിരുകടന്ന സ്നേഹം. “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ” പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ. കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു. രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു. അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും” ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.
പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട്. അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി.
“നീങ്ക മലയാളികളാ? ” പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി. മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു.“നീങ്ക മമ്മൂട്ടി സാറാ!! എന്നെ ഫോളോ സെയ്. ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )
“അപ്പടിയെ സ്ട്രൈറ് കേരള”. അയാൾ കൈ ചൂണ്ടി. ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം. മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി. അയാളെ ചേർത്തു പിടിച്ചു ഉൻ പേരെന്ന? പാണ്ഡ്യൻ. മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു-- അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ."



