
തിരുവനന്തപുരം: സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടൻ ജോയ് മാത്യു. രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാം. ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്കും അവസരം നഷ്ടമായി എന്നും ജോയ് മാത്യു വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് തെറ്റാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
ഒളിച്ചു വച്ച വിവരങ്ങൾ എല്ലാം പുറത്തു വരും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചർച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടണം. നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് സർക്കാർ ചെയ്ത തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു.
അതേ സമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദമുണ്ടായിരിക്കുകയാണ്. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കി.
ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം.
വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് സർക്കാര്‍ വിശദീകരണം. സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96ാം പാരഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ