ഒരു സിനിമയ്ക്ക് 110 കോടി! പ്രതിഫലത്തില്‍ നായകന്മാരെ വെല്ലുവിളിച്ച് സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍

By Web TeamFirst Published Oct 14, 2018, 7:13 PM IST
Highlights

കഴിഞ്ഞ ആറ് മാര്‍വെല്‍ ചിത്രങ്ങളിലും 'ബ്ലാക്ക് വിഡോ' ആയി ജൊഹാന്‍സണ്‍ അഭിനയിച്ചിരുന്നു. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് പുതിയത്.
 

മുതല്‍മുടക്കില്‍ മാത്രമല്ല, അഭിനേതാക്കളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും ഇപ്പോഴും ഇന്ത്യന്‍ സിനിമയ്ക്ക് സങ്കല്‍പിക്കാനാവാത്തത്ര അകലത്തിലാണ് ഹോളിവുഡ്. സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ തന്റെ പുതിയ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലമാണ് അന്താരാഷ്ട്ര വിനോദ വെബ്‌സൈറ്റുകളില്‍ ഇപ്പോഴത്തെ ഒരു കൗതുക വാര്‍ത്ത. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി വരുന്ന 'ബ്ലാക്ക് വിഡോ'യിലാണ് ജൊഹാന്‍സണിന് കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറ് മാര്‍വെല്‍ ചിത്രങ്ങളിലും 'ബ്ലാക്ക് വിഡോ' ആയി ജൊഹാന്‍സണ്‍ അഭിനയിച്ചിരുന്നു. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് പുതിയത്. 15 മില്യണ്‍ ഡോളറാണ് ചിത്രത്തിനുവേണ്ടി ജൊഹാന്‍സണ്‍ വാങ്ങുന്നത്. അതായത് 110 കോടി ഇന്ത്യന്‍ രൂപ! യഥാക്രമം 'ക്യാപ്റ്റന്‍ അമേരിക്ക'യെയും 'ഥോറി'നെയും അവതരിപ്പിച്ച ക്രിസ് ഇവാന്‍സിനും ക്രിസ് ഹെംസ്‌വര്‍ത്തിനും ഇതേ പ്രതിഫലമാണ് മാര്‍വെല്‍ നല്‍കിയിരുന്നതും ഇനി നല്‍കാനിരിക്കുന്നതും. 

ഈ വര്‍ഷം പുറത്തിറങ്ങി ആഗോള ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയ 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍', 'ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍', 'ഥോര്‍: രഗ്നരോക്', ഒപ്പം പുറത്തിറങ്ങാനിരിക്കുന്ന നാലാം അവഞ്ചേഴ്‌സ് ചിത്രത്തിലും ഇരുവര്‍ക്കും 15 മില്യണ്‍ ഡോളര്‍ ആണ് പ്രതിഫലം. താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് സ്വതവേ പ്രതികരിക്കാത്ത മാര്‍വെല്‍ സ്റ്റുഡിയോസ് ജൊഹാന്‍സണിന്റെ വാര്‍ത്തയോടും സമാനരീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്.

click me!