
ദില്ലി: കമല സുരയ്യയെക്കുറിച്ചുള്ള ആമി എന്ന കമല്‍ചിത്രത്തില്‍ ഒടുവില്‍ വിദ്യാബാലന്‍ ഇല്ലെന്ന് ഉറപ്പായി. മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാകാനുള്ള നീക്കം ബോളിവുഡ് സൂപ്പര്‍നായിക വിദ്യാബാലന്‍ ഉപേക്ഷിച്ചതായി അവരുടെ വക്താവ് വ്യക്തമാക്കി. ഔദ്യോഗികമായി വിവരം പുറത്തുവിട്ടിരിക്കുന്നത് വിദ്യയുടെ വക്താവാണ്.
വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുടെ കഥ താരത്തിന് ഇഷ്ടമായെന്നും സിനിമ ചെയ്യാനും ഇഷ്ടമായിരുന്നെന്നും വ്യക്തമാക്കിയ വക്താവ് ഇപ്പോള്‍ പറയുന്നത് കഥയില്‍ അവസാനമായി കൂട്ടിച്ചേര്‍ത്ത് ഫൈനല്‍ രൂപത്തിലായ തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നും അതുകൊണ്ടാണ് നോ പറഞ്ഞതെന്നുമാണ്.
തുടക്കം മുതല്‍ ആകാംഷാഭരിതയായി കഥാപാത്രത്തിന്റെ വ്യക്തത രൂപപ്പെടുത്താന്‍ സംവിധായകനും തിരക്കഥാകൃത്തുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്ന താരം പെട്ടെന്ന് ഒരു ദിവസം സിനിമയില്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വിദ്യ കമലിന്റെ സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമുള്ള അഭിപ്രായ വ്യത്യാസമാണെന്ന അഭ്യൂഹവും ശക്തമായിരുന്നു.
തീയറ്ററുകളിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിന്റെ നിലപാടുകള്‍ക്കെതിരേ ബിജെപി നേതാക്കള്‍ ശക്തമായി രംഗത്ത് വരികയും കമലിനെ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളായി ചിത്രീകരിക്കുകയും പാകിസ്താനിലേക്ക് കമല്‍ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വിദ്യയുടെ കേന്ദ്രങ്ങള്‍ തള്ളിയിട്ടുണ്ട്.
എന്നാല്‍ വിദ്യ സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം രാഷ്ട്രീയ വ്യത്യാസങ്ങള്‍ അല്ലെന്നും അവരുടെ വക്താവ് പറയുന്നുണ്ട്. ചെയ്യുന്ന സിനിമയുടെ സംവിധായകരെയും നിര്‍മ്മാണ ടീമിനെയും അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് വിദ്യ. എന്നാല്‍ ഈ സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം തികച്ചും പ്രൊഫഷണല്‍ ആണ്. അല്ലാതെയുള്ള പ്രചരണമെല്ലാം തെറ്റാണെന്നും പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ