കൊവിഡ് 19 ഭേദമാകാന്‍ പാവയ്ക്ക ജ്യൂസ് കഴിക്കാന്‍ ബീഹാർ സർക്കാർ ആവശ്യപ്പെട്ടും എന്നാണ് പ്രചാരണങ്ങള്‍
ദില്ലി: കൊവിഡ് 19നെ തുരത്താനുള്ള മരുന്ന് എന്ന പേരില്‍ പല കുറിപ്പടികളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ഒന്നാണ് പാവയ്ക്ക(കയ്‍പക്ക) ജ്യൂസ്. കൊവിഡ് 19 ഭേദമാകാന്‍ പാവയ്ക്ക ജ്യൂസ് കഴിക്കാന്‍ ബീഹാർ സർക്കാർ ആവശ്യപ്പെട്ടു എന്നാണ് പ്രചാരണങ്ങള്‍.
വെറും രണ്ട് മണിക്കൂർ, വൈറസ് സ്വാഹ!
വാട്‍സാപ്പ്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചത്. 'കൊവിഡ് 19നുള്ള ചികിത്സ ഇന്ത്യന്‍ ഗവേഷകർ കണ്ടെത്തി. പാവയ്ക്ക ജ്യൂസ് കുടിച്ചാല്‍ രണ്ട് മണിക്കൂറുകൊണ്ട് രോഗം മാറും. ഈ സന്ദേശം ഇന്ത്യയില്‍ എല്ലായിടത്തേക്കും കൈമാറുക, കാരണം, ഇത് ജീവിതത്തിന്‍റെ കാര്യമാണ്. ബീഹാർ ആരോഗ്യവകുപ്പിന് നന്ദി'- ഇതായിരുന്നു വൈറലായ ഒരു പോസ്റ്റ്.
Read more: രാജ്യത്ത് ഇന്‍ർനെറ്റ് സേവനം നിരോധിച്ചെന്ന് പ്രചാരണം; പക്ഷെ സത്യമതല്ല
പാവയ്ക്ക ജ്യൂസിലെ സത്യം
'പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇത്തരത്തിലൊരു നിർദേശവും ബീഹാർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടില്ല. പാവയ്ക്ക ജ്യൂസ് കൊവിഡ് 19നെ മാറ്റുമെന്ന് തെളിവുകളുമില്ല' എന്നും ബീഹാർ ആരോഗ്യവകുപ്പിലെ ഡോ. നവീന്‍ ചന്ദ്ര പ്രസാദ് വാർത്താ ഏജന്‍സിയായ എഎഫ്‍പിയോട് വ്യക്തമാക്കി. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയും(പിഐബി) വ്യക്തമാക്കിയിട്ടുണ്ട്.