
വാഷിംഗ്ടണ്‍: കൊവിഡ് 19നെതിരെ വാക്‌സിന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതായി വ്യാജ പ്രചാരണം നടക്കുന്നു. സോഷ്യല്‍മീഡിയയിലാണ് ട്രംപിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നത്. കൊവിഡ് 19നെ തടയാന്‍ വാക്‌സിന്‍ തയ്യാറാക്കിയെന്നും അടുത്ത ഞായറാഴ്ച പുറത്തിറക്കുമെന്നും ട്രംപ് അവകാശപ്പെട്ടതായാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇന്ത്യയിലാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. എന്‍ബിസി ന്യൂസ് ചാനലിന്റെ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതമാണ് പ്രചാരണം.
പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട്
വൈറ്റ് ഹൌസിലെ പത്രസമ്മേളനത്തില്‍ ട്രംപ് റോഷ് ഡയഗനേസ്റ്റിക്‌സ് പ്രസിഡന്റ് മാറ്റ് സോസിനെ വേദിയിലേക്ക് വിളിക്കുകയും അദ്ദേഹം കൊവിഡ് പരിശോധനക്ക് വേഗത്തില്‍ അനുമതി നല്‍കിയതിന് നന്ദി പറയുന്നതുമാണ് വേദിയില്‍ നടന്നത്. എന്നാല്‍ റോഷ് മെഡിക്കല്‍ കമ്പനി വാക്‌സിന്‍ നിര്‍മാണം തുടങ്ങിയെന്നും അടുത്ത ഞായറാഴ്ചയോടെ ദശലക്ഷണക്കണക്കിന് ഡോസ് തയ്യാറാകുമെന്നുമാണ് വ്യാജ വാര്‍ത്തയില്‍ പറയുന്നത്.
എന്നാല്‍, കൊവിഡ് 19നെതിരെ വാക്‌സിന്‍ തയ്യാറായെന്ന് ട്രംപ് പറഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയതിനാണ് റോഷ് പ്രസിഡന്റ് എഫ്ഡിഐക്ക് നന്ദി പറഞ്ഞത്. ഈ വീഡിയോയാണ് വ്യാജവാര്‍ത്തക്ക് ഉപയോഗിച്ചത്. മാര്‍ച്ച് 13നാണ് ട്രംപിന്റെ വാര്‍്ത്താസമ്മേളനം നടന്നത്. അതേ ദിവസം തന്നെയാണ് എഫ്ഡിഐ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത്. പത്രസമ്മേളനത്തില്‍ വാക്‌സിന്‍ കണ്ടെത്തിയതായി ട്രംപ് അവകാശമുന്നയിക്കുന്നതേ ഇല്ല.
ലോകത്താകമാനം 35ഓളം കമ്പനികളാണ് കൊവിഡ് 19നെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവെച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമാണോ എന്നറിയാന്‍ ദിവസങ്ങള്‍ കാത്തിരിക്കണം.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.