
കൊറോണ വൈറസ് വ്യാപകമായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായ പ്രധാനമന്ത്രി മാസ്ക് യോജന എന്ന പേരിലുള്ള പ്രചാരണത്തിലെ വാസ്തവമെന്താണ്? വ്യക്തിഗത വിവരങ്ങള്‍ നിര്‍ദേശിക്കുന്ന വെബ്സൈറ്റില്‍ നല്‍കുന്നവര്‍ക്കാണ് പ്രധാനമന്ത്രിയുടെ മാസ്ക് യോജനയില്‍ നിന്ന് സൌജന്യമായി ഫേസ് മാസ്കുകള്‍ നല്‍കുന്നതാണെന്ന നിലയിലാണ് പ്രചാരണം നടന്നത്.
കൊവിഡ് 19 തടയാനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതിയെന്ന വിശദീകരണത്തോടെയായിരുന്നു പ്രചാരണം. ഹിന്ദിയിലുള്ള സന്ദേശത്തോടൊപ്പം narendrmodiawasyojna.in എന്ന സൈറ്റില്‍ വിവരങ്ങള്‍ നല്‍കാനായിരുന്നു നിര്‍ദേശിച്ചത്. കുറിപ്പിനൊപ്പം ഹെല്‍പ് ലൈന്‍ നമ്പറും നല്‍കിയിരുന്നു. നിരവധിയാളുകളാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഈ പ്രചാരണം പങ്കുവച്ചത്.
എന്നാല്‍ പ്രചാരണത്തിലെ അവകാശവാദം വ്യാജമാണെന്ന് വസ്തുതാ പരിശോധന വെബ്സൈറ്റായ ബൂം ലൈവ് കണ്ടെത്തിയത്. പ്രചാരണത്തില്‍ നല്‍കിയിട്ടുള്ള വെബ്സൈറ്റിനൊപ്പം നല്‍കിയിരിക്കുന്ന വെബ്സൈറ്റിന് വിശ്വാസ്യതയില്ലെന്ന് ബൂം ലൈവ് കണ്ടെത്തി. സാധാരണ നിലയില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കാറ് .gov.in അല്ലെങ്കില്‍ .nic എന്നതാണെന്നും ഈ വെബ്സൈറ്റിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതായി ബൂം ലൈവ് വ്യക്തമാക്കി. സൈറ്റില്‍ പ്രവേശിച്ച ശേഷം സ്ക്രോള്‍ ചെയ്യുമ്പോള്‍ ഈ ഓഫര്‍ മാര്‍ച്ച 15 വരെയെന്നും കാണിച്ചിരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പേരിലെ അക്ഷരങ്ങളും തെറ്റായാണ് കുറിച്ചിട്ടുള്ളത്.
സൈറ്റിലെത്തുന്നവരെ സമാനമായ സൈറ്റുകളിലേക്ക് എത്തിക്കുന്ന പോപ് അപ്പ് പരസ്യങ്ങളും ഈ സൈറ്റിലുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിവര ശേഖരണം നടത്തുന്നവരുടെ ലക്ഷ്യത്തെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകള്‍ ഇല്ലെന്നും ബൂംലൈവ് വ്യക്തമാക്കുന്നു.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.