
ദില്ലി: 'ലോക്ക് ഡൗണ്‍ കാലത്ത് ബീച്ചില്‍ ഓടിക്കളിക്കുന്ന മാനിന്‍റെ ദൃശ്യം' ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ഈ ദൃശ്യം ഇന്ത്യയില്‍ നിന്നുള്ളതാണ് എന്ന പ്രചാരണവും ശക്തം. അതേസമയം, സ്‍പെയ്നിലോ ശ്രീലങ്കയിലോ ചിത്രീകരിച്ചതാണ് ഇതെന്നും ചില ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. എന്നാല്‍ ഈ രാജ്യങ്ങളിലൊന്നും ലോക്ക് ഡൗണ്‍ സമയത്ത് ചിത്രീകരിച്ച വീഡിയോ അല്ല ഇതെന്നതാണ് വസ്തുത.
ഏപ്രില്‍ ഒന്നിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോക്ക് 7000ത്തിലേറെ കാഴ്‍ച്ചക്കാരും 270 ഷെയറുകളുമാണ് ഇതിനകം ലഭിച്ചത്. ഒറീസയിലെ പുരിയില്‍ നിന്നുള്ള വീഡിയോയാണ് എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്ത മറ്റൊരു വീഡിയോ 482 തവണയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. 68.2K പേര്‍ ഈ വീഡിയോ കണ്ടു. പുരിയിലെ ചന്ദ്രഭാഗ ബീച്ചില്‍ നിന്നുള്ളതാണ് എന്ന അവകാശവാദത്തോടെ യൂട്യൂബിലും വീഡിയോ ലഭ്യമാണ്.
എന്നാല്‍, 15 സെക്കന്‍റുള്ള ഈ വീഡിയോ 2015 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ഫ്രഞ്ച് സംവിധായകന്‍ ആന്‍റണി മാര്‍ട്ടിന്‍ 2015 നവംബര്‍ 10ന് ഈ ദൃശ്യം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ലാന്‍ഡസില്‍ നിന്നാണ് മാര്‍ട്ടിന്‍ ഈ ദൃശ്യം ചിത്രീകരിച്ചത്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.