
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത ചൂടിന്‍റെ പിടിയിലാണ്. ഇതിനിടെ രാജസ്ഥാനില്‍ നിന്നുള്ളത് എന്ന് പറയപ്പെടുന്ന ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. രാജസ്ഥാനില്‍ 48 ഡിഗ്രി കൊടുംചൂടില്‍ വനിത സൈനികര്‍ റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്നതായാണ് ചിത്രം പങ്കുവെക്കുന്നവര്‍ കുറിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന്‍റെ വസ്തുത മറ്റൊന്നാണ്. പ്രചാരണവും സത്യവും എന്താണ് എന്ന് അറിയാം.
പ്രചാരണം
'രാജസ്ഥാനിലെ ബഡ്‌മെറില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ജോലിക്കിടെ വനിതാ സൈനികര്‍ റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് ഈ രംഗം. മേക്കപ്പ് അണിഞ്ഞവരോ അര്‍ധനഗ്നരായി നൃത്തം വയ്ക്കുന്നവരോ അല്ല, ഇവരാണ് യഥാര്‍ഥ ഹീറോസ് എന്ന് നിങ്ങള്‍ മനസിലാക്കുക. ജയ് ജവാന്‍, ജയ് ഭാരത്' എന്നീ കുറിപ്പുകളോടെയാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെടുന്നത്. നിലത്ത് വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഇവര്‍ക്ക് പിന്നിലായി സൈനിക വാഹനങ്ങളും മറ്റനേകം സൈനികരെയും കാണാം.
വസ്‌തുതാ പരിശോധന
പ്രചരിക്കുന്ന ഈ ഫോട്ടോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയതാണ് എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന ഫോട്ടോ സൂക്ഷിച്ച് നോക്കിയാല്‍ ഇതിലൊരു സൈനികയ്ക്ക് മൂന്ന് കൈകള്‍ കാണാം. ആരുടേത് എന്ന് വ്യക്തമല്ലാത്ത രീതിയില്‍ മറ്റ് രണ്ട് കൈകളും ചിത്രത്തില്‍ കാണാം. ഇതാണ് ഫോട്ടോ എഐ ആണ് എന്ന സൂചന നല്‍കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ ഇത്തരം അസ്വഭാവികതകളും അപൂര്‍ണതകളും ഇരട്ടിപ്പും പതിവാണ്.
പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്ന് ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലും തെളിഞ്ഞു.
നിഗമനം
48 ഡിഗ്രി ചൂടില്‍ റോഡിലിരുന്ന് വനിത സൈനികര്‍ ഭക്ഷണം കഴിക്കുന്നു എന്ന അവകാശവാദത്തോടെയുള്ള ചിത്രം യഥാര്‍ഥമല്ല, എഐ നിര്‍മിതമാണ്.
Read more: ജലദോഷം മുതല്‍ അര്‍ബുദം വരെ മാറ്റാന്‍ മാമ്പഴത്തൊലി; മെസേജിന്‍റെ സത്യമെന്ത്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.