
പോഷക ഗുണങ്ങളാൽ സമ്പന്നമാണ് തക്കാളി എന്ന കാര്യം പലർക്കും അറിയാം. ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്. കാര്യം എന്തൊക്കെയായാലും തക്കാളിക്ക് ചില ആരോഗ്യ ഗുണങ്ങളുണ്ടെന്നത് സത്യമാണ്. തക്കാളി സാലഡ്, ജ്യൂസുകൾ, കറികൾ അല്ലെങ്കിൽ സൂപ്പ് എന്നിവയില്ലെലാം ഉപയോഗിക്കുന്നു.
വിറ്റാമിൻ എ, കെ, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ക്രോമിയം, കോളിൻ, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിൽ സമൃദ്ധമായ അളവിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ ലൈക്കോപീൻ എന്നറിയപ്പെടുന്ന ഒരു ആന്റിഓക്‌സിഡൻന്റ് അടങ്ങിയിരിക്കുന്നു. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സ്ട്രെസ് എന്നിവയുടെ കുറഞ്ഞ അപകടസാധ്യതയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നിരുന്നാലും, അത് രുചിയുടെ കാര്യത്തിലായാലും ഗുണങ്ങൾക്കുവേണ്ടിയായാലും, ചില ആളുകൾ തക്കാളി കഴിക്കുന്നത് സംബന്ധിച്ച് അതിരുകടക്കുന്നു. തക്കാളി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതായും വിദഗ്ധർ പറയുന്നു.
തക്കാളിയുടെ അസിഡിറ്റി സ്വഭാവമാണ് അവയുടെ പുളിച്ച രുചിയുടെ പ്രധാന കാരണം. അതിനാൽ, അവ വലിയ അളവിൽ കഴിക്കുന്നത് നെഞ്ചെരിച്ചിലോ ആസിഡ് റിഫ്ലക്സിനോ കാരണമാകും. gastroesophageal reflux disease രോഗമുള്ളവർ തക്കാളി കഴിക്കുന്നത് ഇരട്ടി ജാഗ്രത പുലർത്താൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
ചർമ്മത്തിന്റെ നിറവ്യത്യാസമുണ്ടാക്കുമെന്നതാണ് മറ്റൊരു പ്രശ്നം. തക്കാളി അമിതമായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാമെന്നും വിദഗ്ധർ പറയുന്നതായി ടെെംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇത് ലൈക്കോപെനോഡെർമിയയ്ക്ക് ( Lycopenodermia) കാരണമാകും. രക്തത്തിലെ 'ലൈക്കോപീൻ' അളവ് നിറവ്യത്യാസത്തിന് കാരണമാകും. പ്രതിദിനം 75 മില്ലിഗ്രാം ലൈക്കോപീൻ കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
തക്കാളിയിൽ കാണപ്പെടുന്ന ഒരു സംയുക്തമാണ് 'ഹിസ്റ്റമിൻ'. ഇത് കഴിച്ചയുടനെ ചുമ, തുമ്മൽ, ചർമ്മത്തിലെ തിണർപ്പ്, തൊണ്ടയിൽ ചൊറിച്ചിൽ തുടങ്ങിയ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും. തക്കാളിയിലെ സോളനൈൻ എന്നറിയപ്പെടുന്ന ആൽക്കലോയിഡ് സന്ധികളുടെ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നു. തക്കാളി അമിതമായി കഴിക്കുന്നത് ടിഷ്യൂകളിൽ കാൽസ്യം അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിലൂടെ സന്ധികളിൽ വീക്കം ഉണ്ടാക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദഹന പ്രശ്നങ്ങൾ അകറ്റും, ഭാരം കുറയ്ക്കും; പെരുംജീരകത്തിന്റെ ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല