ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍
സാവോ പോളോ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്(2022 FIFA World Cup) ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍(FIFA World Cup Qualifiers- CONMEBOL) കൊളംബിയയെ(Brazil vs Colombia) എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 72-ാം മിനുറ്റില്‍ ലൂക്കാസ് പക്വേറ്റയാണ്(Lucas Paqueta) കാനറികളുടെ വിജയഗോള്‍ നേടിയത്. യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന് 27 ഗോളായി. 12 കളിയിൽ 34 പോയിന്‍റുമായി ബ്രസീല്‍ ഒന്നാമതാണ്.
GOAL! Lucas Paqueta
Brazil [1] - 0 Colombia
Follow me to never miss any goal highlights | | | |
pic.twitter.com/49znJasX6F
മഴപോലെ 9 ഗോള്‍
അതേസമയം യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ജർമനി എതിരില്ലാത്ത 9 ഗോളിന് ലിഷ്‍ടെൻസ്റ്റൈനെ മുക്കി. 11-ാം മിനിറ്റിൽ ഗുണ്ടോഗനിലൂടെ തുടങ്ങിയ ഗോൾ വേട്ട 89-ാം മിനിറ്റിലാണ് ജർമനി അവസാനിപ്പിച്ചത്. സെൽഫ് ഗോളടക്കം മൂന്ന് മിനിറ്റിനിടെ 3 ഗോളുകൾ ജർമൻ അക്കൗണ്ടിലെത്തി. ആദ്യപകുതിയിൽ എതിരില്ലാത്ത നാല് ഗോളിന് ജർമനി മുന്നിലെത്തിയിരുന്നു.
ലിറോയ് സാനേ, തോമസ് മുള്ളർ എന്നിവര്‍ രണ്ട് ഗോളുകൾ നേടി. മാര്‍ക്കോ റൂസ്, റിഡിൽ ബകു എന്നിവരും ജര്‍മനിക്കായി ഗോള്‍ നേടി. ഹാൻസി ഫ്ലിക്ക് ജർമ്മൻ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ആറ് മത്സരങ്ങളിലാണ് ജർമനി വിജയക്കുതിപ്പ് തുടരുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ജർമൻ പരിശീലകനാണ് ഹാൻസി ഫ്ലിപ്പ്.
പോര്‍ച്ചുഗല്‍ കുരുക്കില്‍
ലോകകപ്പ് യോഗ്യത ഫുട്ബോളിൽ പോർച്ചുഗല്‍ സമനിലക്കുരുക്കിലായി. അയർലൻഡാണ് പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. 81-ാം മിനിറ്റിൽ പെപ്പെ ചുവപ്പ് കാർഡ് കണ്ട് പുറത്താതോടെ 10 പേരുമായാണ് പോർച്ചുഗൽ മത്സരം പൂർത്തിയാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഗോൾ നേടാനായില്ല. പോർച്ചുഗൽ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത്. നാലാം സ്ഥാനത്താണ് അയർലൻഡ്.
സ്‌പെയ്‌ന്‍ യോഗ്യതയ്ക്ക് അരികെ
മറ്റൊരു മത്സരത്തിൽ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സ്പെയ്‌ൻ ലോകകപ്പ് ബെർത്തിന്‍റെ അടുത്തെത്തി. 26-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പാബ്ലോ സറാബിയയാണ് ഗോൾ നേടിയത്. ഏഴ് കളിയിൽ അഞ്ച് ജയമാണ് ഗ്രൂപ്പിൽ മുന്നിലുള്ള സ്പെയ്‌നുള്ളത്. മറ്റന്നാൾ സ്വീഡനെതിരെ സമനില പിടിച്ചാൽ സ്പെയ്‌നിന് ഖത്തർ ടിക്കറ്റ് ഉറപ്പിക്കാം
അതേസമയം ക്രൊയേഷ്യ ഒന്നിനെതിരെ ഏഴ് ഗോളിന് മാൽട്ടയെ തകർത്തു. ആറാം മിനിറ്റില്‍ ക്രൊയേഷ്യ ലീഡെടുത്തു. ലവ്‍റോ മജർ ക്രൊയേഷ്യക്കായി രണ്ട് ഗോൾ നേടിയപ്പോൾ ലൂക്ക മോഡ്രിച്ച്, ഇവാൻ പെരിസിച്ച് എന്നിവരും ഗോൾ നേടി
സ്വീഡന് ഞെട്ടല്‍
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ സ്വീഡന്‍ അപ്രതീക്ഷിത തോൽവി വഴങ്ങി. ജോർജിയ എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെ തോൽപിച്ചു. രണ്ടാംപകുതിയിലായിരുന്നു ജോർജിയയുടെ രണ്ട് ഗോളും. 40കാരന്‍ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ ഉൾപ്പെടുത്തിയാണ് സ്വീഡൻ ഇറങ്ങിയത്. കളിയിൽ പന്ത് കൂടുതൽ സമയം കൈവശം വച്ചതും പാസുകൾ കൈമാറിയതും ഷോട്ടുകൾ ഉതിർത്തതും സ്വീഡനായിരുന്നു. ഏഴ് കളിയിൽ 15 പോയിന്‍റുള്ള സ്വീഡൻ സ്പെയ്‌നിന് പിന്നിൽ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ്.