
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ തോല്‍പ്പിച്ച് വിജയവഴിയിലെത്തിയ യുണൈറ്റഡിന് ഓള്‍ഡ് ട്രഫോര്‍ഡിലെ വിജയം നല്‍കുന്നത് ചെറിയ ഊര്‍ജമല്ല. കരുത്തുറ്റ ടീമായി മാറാന്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് തന്നെയാണ് പരിശീലകന്‍ എറിക് ടെന്‍ഹാഗും കരുതുന്നത്.
അലക്‌സ് ഫെര്‍ഗ്യൂസന്‍ യുഗത്തിന് ശേഷം യുണൈറ്റഡ് പ്രീമിയര്‍ ലീഗ് കിരീടം തൊട്ടിട്ടില്ല. സീസണില്‍ പുതിയ പരിശീലകന് കീഴില്‍ പ്രതീക്ഷയോടെ ഇറങ്ങിയ ടീം ആദ്യരണ്ട് മത്സരങ്ങളിലും ദുര്‍ബലരായ എതിരാളികളോട് തോല്‍വി ഏറ്റുവാങ്ങി. ആഗ്രഹിച്ച താരങ്ങളെ ടീമിലെത്തിക്കാത്തതില്‍ ഉടമകള്‍ക്കെതിരെ ആരാധകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ലിവര്‍പൂളിനെതിരായ വിജയം. കഴിഞ്ഞ സീസണില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഓള്‍ഡ്ട്രഫോര്‍ഡിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനും യുണൈറ്റഡിനായി.
പൊരുതാനുള്ള മനോഭാവം ടീമിനുണ്ടായെന്നാണ് കോച്ച് എറിക് ടെന്‍ഹാഗിന്റെ അഭിപ്രായം. ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ തുടക്കത്തില്‍ വലിയ താരങ്ങളെയൊന്നും സ്വന്തമാക്കിയില്ലെങ്കിലും കാസിമിറോയെ ടീമിലെത്തിച്ച് കൃത്യമായ മുന്നറിയിപ്പാണ് എതിരാളികള്‍ക്ക് യുണൈറ്റഡ് നല്‍കുന്നത്. നിരവധി കിരീടങ്ങള്‍ നേടിയ റൊണാള്‍ഡോ, റാഫേല്‍ വരാനെ, കാസിമിറോ ത്രയം യുവതാരങ്ങള്‍ പ്രചോദനമാകുമെന്നും ടെന്‍ഹാഗ് പ്രതീക്ഷിക്കുന്നു.
ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇനിയും അവസരമുണ്ടെന്ന് വ്യക്തമാക്കിയ ടെന്‍ഹാഗ് മികച്ച താരങ്ങള്‍ ടീമിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് പതിനാലാം സ്ഥാനത്തേക്ക് ഉയര്‍ന്നതും യുണൈറ്റഡിന് ആത്മവിശ്വാസം കൂട്ടും. സതാംപ്റ്റണിന് എതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.
ഒബമയാംഗ് ചെല്‍സിയിലേക്ക് ?
ബാഴ്‌സലോണ സ്‌ട്രൈക്കര്‍ പിയറി എമറിക് ഒബമയാംഗിനെ സ്വന്തമാക്കാന്‍ ചെല്‍സി ആദ്യ ബിഡ് സമര്‍പ്പിച്ചു. 15 ദശലക്ഷം യൂറോയും ബോണസുകളുനാണ് ചെല്‍സിയുടെ ബിഡില്‍ ഉള്ളത്. എന്നാല്‍ ട്രാന്‍സ്ഫര്‍ ഫീസായി 30 ദശലക്ഷം യൂറോ കിട്ടണമെന്നാണ് ബാഴ്‌സലോണയുടെ ആവശ്യം. കഴിഞ്ഞ ജനുവരിയിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ ആഴ്‌സണലില്‍ നിന്നാണ് ഒബമയാംഗ് ബാഴ്‌സലോണയില്‍ എത്തിയത്. സമ്മറില്‍ ലെവന്‍ഡോവ്‌സ്‌കിയെയും റഫിഞ്ഞയേയും സ്വന്തമാക്കിയതിനാലാണ് ബാഴ്‌സ ഒബമയാംഗിനെ ഒഴിവാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!