
തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ ലിയോണല്‍ മെസി പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. 2025ലായിരിക്കും സൗഹൃദ മത്സരത്തിനായി അര്‍ജന്‍റീന ടീം കേരളത്തിലെത്തുക. മലപ്പുറത്തെ സ്റ്റേഡിയത്തിന്‍റെ നിർമ്മാണം ആ സമയം പൂർത്തിയാകുമെന്നും അവിടെ ഉദ്ഘാടന മത്സരമായി അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.
അർജന്‍റീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജന്‍റീന സമ്മതം അറിയിച്ചിട്ടുണ്ട്. ലോകകപ്പ് ജയിച്ച അർജന്‍റീന ടീം അംഗങ്ങൾ മുഴുവൻ കേരളത്തില്‍ കളിക്കാൻ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
2025 ജൂണില്‍ കേരളത്തിലെത്താമെന്നാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നതെങ്കിലും കേരളത്തില്‍ മണ്‍സൂണ്‍ കാലമായതിനാലാണ് മത്സരം ഒക്ടോബറിലേക്ക് മാറ്റിയത്. 2022ലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ലഭിച്ച പിന്തുണക്ക് നന്ദി അറിയിക്കാനായി ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാനാകില്ലെന്നും സ്പോണ്‍സര്‍മാരെ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഇത് നിരസിച്ചിരുന്നു.
ഇത് കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും അര്‍ജന്‍റീന ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് മെസിയെയും സംഘത്തെയും കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരണയായതെന്ന് വി അബ്ദുള്‍ റഹിമാന്‍ ഇന്നലെ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
അർജന്‍റീന ദേശീയ ഫുട്ബോള്‍ ടീമിന്‍റെ ഇന്‍റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് കെ എഫ് എ സംസ്ഥാന പ്രസിഡന്‍റ് നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ പങ്കെടുത്ത ചര്‍ച്ചയിലാണ് കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തീരുമാനമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!