ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ടോസ് നേടിയശേഷം ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന്‍റെ പേര് പറഞ്ഞപ്പോള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് കാതടപ്പിക്കുന്ന ആരവമായിരുന്നു.
ബെംഗലൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസ് നേടിയശേഷം ബാറ്റിംഗ് തെരഞ്ഞെടുത്ത് പ്ലേയിംഗ് ഇലവനിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി.
പ്ലേയിംഗ് ഇലവനില്‍ ജിതേഷ് ശര്‍മക്ക് പകരം സഞ്ജു സാംസണ്‍ എത്തുന്നുവെന്ന് രോഹിത് പറഞ്ഞതിന് പിന്നാലെ സ്റ്റേഡിയത്തില്‍ ഉയര്‍ന്നത് വന്‍ ആരവം. അതുകേട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പോലും ചിരി അടക്കാന്‍ പാടുപെടുകയും ചെയ്തു. സഞ്ജുവിന്‍റെ പേര് പറഞ്ഞശേഷം രോഹിത്തിന്‍റെ ചിരി ആരാധകര്‍ ആഘോഷമാക്കുമ്പോള്‍ രണ്ട് വര്‍ഷം മുമ്പത്തെ മറ്റൊരു സന്ദര്‍ഭം ഓര്‍ത്തെടുക്കുകയാണ് ആരാധകര്‍.
രഞ്ജി ട്രോഫി: രഹാനെ വീണ്ടും ഗോള്‍ഡന്‍ ഡക്ക്, കേരളത്തിനെതിരെ മുംബൈ തകര്‍ന്നു തുടങ്ങി
ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ടോസ് നേടിയശേഷം ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന്‍റെ പേര് പറഞ്ഞപ്പോള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് കാതടപ്പിക്കുന്ന ആരവമായിരുന്നു. അതുകേട്ട് ഒരുനിമിഷം ഹാര്‍ദ്ദിക് പോലും വാക്കുകള്‍ നിര്‍ത്തി. പിന്നെയൊരു നേര്‍ത്ത ചിരിയുമായാണ് ഹാര്‍ദ്ദിക് തുടര്‍ന്നത്.
അയര്‍ലന്‍ഡിലായാലും ബെംഗലൂരുവിലായാലും സഞ്ജു തന്നെയാണ് ഇന്ത്യൻ ടീമിലെ ജനപ്രിയ താരമെന്ന് തെളിയിക്കുന്നതാണ് മലയാളി താരത്തിന് ലഭിക്കുന്ന പിന്തുണ. മറ്റേതൊരു യുവതാരത്തിന്‍റെയും പേര് സ്റ്റേഡിയത്തില്‍ മുഴങ്ങിയാലും കിട്ടാത്തത്ര പിന്തുണാണ് സഞ്ജുവിന് ആരാധകര്‍ ഇന്ത്യയിലും വിദേശത്തും നല്‍കുന്നത്.
രണ്ട് മത്സരത്തിലെ കാത്തിരിപ്പിനുശേഷം പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും ബാറ്റിംഗില്‍ സഞ്ജു പക്ഷെ ആരാധകരെ നിരാശരാക്കിയിരുന്നു. നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായ സഞ്ജു പക്ഷെ വിക്കറ്റ് കീപ്പറെന്ന നിലയില്‍ തിളങ്ങി.വിക്കറ്റ് പിന്നില്‍ മിന്നല്‍ സ്റ്റംപിംഗും തകര്‍പ്പന്‍ റണ്ണൗട്ടു നടത്തിയാണ് സഞ്ജു കൈയടി വാങ്ങിയത്.
