
മാഡ്രിഡ്: മുന്‍ റയല്‍ മാഡ്രിഡ് (Real Madrid) താരം ഗരെത് ബെയ്‌ലിനെ ടീമിലെത്തിക്കാന്‍ വെയ്ല്‍സ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റി രംഗത്ത്. റയലുമായി ഒമ്പത് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ട്രാന്‍സ്ഫറായി ബെയ്‌ലിനെ (Gareth Bale) ലഭിക്കുന്ന സാഹചര്യം ഉപയോഗിക്കാനാണ് കാര്‍ഡിഫ് സിറ്റിയുടെ (Cardiff City FC) തീരുമാനം. പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടാന്‍ ബെയ്‌ലിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് ടീം കരുതുന്നത്.
കാര്‍ഡിഫിലാണ് ബെയ്ല്‍ ജനിച്ചതെങ്കിലും ഇംഗ്ലണ്ടിലും സ്‌പെയിനിലുമായാണ് ബെയ്‌ലിന്റെ ഫുട്‌ബോള്‍ കരിയറിലെ നേട്ടങ്ങളെല്ലാം. 32കാരനായ ബെയ്ല്‍ റയലിനൊപ്പം അഞ്ച് ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തില്‍ പങ്കാളിയായ താരമാണ്. എന്നാല്‍ പഴയക്ലബ്ബായ ടോട്ടനത്തിലേക്കോ അമേരിക്കന്‍ സോക്കര്‍ ലീഗിലേക്കോ ബെയ്ല്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. വെയില്‍സ് ടീമിന്റെ നായകന്‍ കൂടിയായ ഗാരത് ബെയ്‌ലിന്റെ കരുത്തില്‍ യുക്രെയ്‌നെ വീഴ്ത്തി വെയില്‍സ് ഈവര്‍ഷത്തെ ലോകകപ്പിനും യോഗ്യത നേടിയിട്ടുണ്ട്.
യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് ഇംഗ്ലണ്ട്- ജര്‍മനി വമ്പന്‍ പോര്; ഇറ്റലിക്ക് നിര്‍ണായകം
റയലില്‍ ബെയ്‌ലിന്റെ ഒരാഴ്ചത്തെ വേതനം, കാര്‍ഡിഫ് സിറ്റിയുടെ ഫസ്റ്റ് ഇലവന്‍ ടീമിലെ മുഴുവന്‍ താരങ്ങളുടെ വേതനത്തേക്കാള്‍ കൂടുതലാണ്. അതിനാല്‍ വേതനം വെട്ടിക്കുറച്ചെങ്കില്‍ മാത്രമേ കരാര്‍ യാഥാര്‍ത്ഥ്യമാകൂ. എന്നാല്‍ ചാംപ്യന്‍ഷിപ്പ് ക്ലബ്ബിലേക്ക് വേതനം കുറച്ച് ബെയ്ല്‍ എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
നേരത്തെ, വെയ്ല്‍സ് താരത്തെ വില്‍ക്കുകയോ കരാര്‍ നീട്ടാതിരിക്കുകയോ വേണമെന്ന് ക്ലബ്ബിനോട് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ആവശ്യപ്പെടുകയാണ് ചെയ്തത്. റയലിന് വേണ്ടി കളിക്കാന്‍ ബെയ്ലിന് താല്‍പര്യമില്ലെന്ന് ആഞ്ചലോട്ടി ക്ലബ്ബ് പ്രസിഡന്റ് ഫ്‌ലേരന്റീന പെരസിനെ അറിയിച്ചു. മുന്‍ പരിശീലകന്‍ സിനദിന്‍ സിദാനുമായി തെറ്റിയ ബെയ്ലിനെ കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് ലോണില്‍ ടോട്ടനത്തിന് നല്‍കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!