സിദാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് റയൽ, ആഞ്ചലോട്ടിക്ക് രണ്ടാമൂഴം

By Web TeamFirst Published Jun 1, 2021, 11:54 PM IST
Highlights

2019ൽ നാലര വർഷ കരാറിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ എവർട്ടന്റെ പരിശീലക ചുമതല ഏറ്റെടുത്ത ആഞ്ചലോട്ടി പരിശീലക സ്ഥാനത്ത് മൂന്ന് വർഷം ബാക്കിയിരിക്കെയാണ് റയലിന്റെ പരിശീലക പദവി ഏറ്റെടുക്കുന്നത്.

മാഡ്രിഡ്: പരിശീലക സ്ഥാനത്ത് സിനദീൻ സിദാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡ്. മുൻ പരിശീലകൻ കൂടിയായ കാർലോ ആഞ്ചലോട്ടിയെയാണ് റയൽ പരിശീലക ചുമതല ഏൽപ്പിച്ചിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ.

2019ൽ നാലര വർഷ കരാറിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ എവർട്ടന്റെ പരിശീലക ചുമതല ഏറ്റെടുത്ത ആഞ്ചലോട്ടി പരിശീലക സ്ഥാനത്ത് മൂന്ന് വർഷം ബാക്കിയിരിക്കെയാണ് റയലിന്റെ പരിശീലക പദവി ഏറ്റെടുക്കുന്നത്.

റയലിലേക്കുള്ള ആ‍ഞ്ചലോട്ടിയുടെ രണ്ടാം വരവാണിത്. സിദാൻ വരുന്നതിന് മുമ്പ് 2013 മുതൽ 2015 വരെ റയൽ പരിശീലകനായിരുന്നു ആഞ്ചലോട്ടി. 2013-2015 കാലയളവിൽ ആഞ്ചലോട്ടിക്ക് കീഴിൽ റയൽ ചാമ്പ്യൻസ് ലീ​ഗ്, കോപ ഡെൽറേ, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

👋
👉 pic.twitter.com/BcqI63qkqY

— Real Madrid C.F. (@realmadrid)

റയലിനെ 119 മത്സരങ്ങളിൽ പരിശീലിപ്പിച്ച ആഞ്ചലോട്ടി 89 ജയങ്ങളും ടീമിന് നൽകി. ആഞ്ചലോട്ടിക്ക് കീഴിൽ കളിച്ച 14 മത്സരങ്ങളിൽ റയൽ സമനില വഴങ്ങിയപ്പോൾ 16 എണ്ണത്തിൽ തോൽവി വഴങ്ങി.

റയലിന് തന്നില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ക്ലബ് വിടുന്നതെന്ന് സിദാന്‍ കഴിഞ്ഞ ദിവസം  ആ‍‍രാധകർക്ക് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു. 2019 മാര്‍ച്ചില്‍ റയലില്‍ പരിശീലകനായി തിരിച്ചെത്തിയ സിദാന് കീഴിൽ 2019-20 സീസണില്‍ ലാ ലീഗ കിരീടവും സ്പാനിഷ് സൂപ്പര്‍ കപ്പും നേടിയെങ്കിലും ഈ സീസണില്‍ റയലിന് കിരീടങ്ങളൊന്നും നേടാനായിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!