
പാരീസ്: ചാംപ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിൽ ഹോം ഗ്രൗണ്ടില്‍ പിഎസ്‌ജിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ബയേൺ മ്യൂണിക്കാണ് പി എസ് ജിയെ തോൽപ്പിച്ചത്. 53-ാം മിനിറ്റിൽ കിംഗ്‍സ്‍ലി കോമാനാണ് ബയേണിന്‍റെ വിജയഗോൾ നേടിയത്. സൂപ്പര്‍ താരങ്ങളായ മെസി,നെയ്മര്‍, എംബാപ്പെ തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും പിഎസ്‌ജിക്ക് ഗോൾ മടക്കാനായില്ല.
ആദ്യ പകുതിയില്‍ എംബാപ്പെ ഇല്ലാതെയാണ് പി എസ് ജി ഇറങ്ങിയത്. എന്നാല്‍ പന്തടക്കത്തിലും പാസിംഗിലും ആധിപത്യം പുലര്‍ത്തിയിട്ടും പി എസ് ജിക്ക് ബയേണ്‍ ഗോള്‍വലയില്‍ പന്തെത്തിക്കാനൊ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ കാര്‍ലോസ് സോളാറിന് പകരം എംബാപ്പെയെ ഇറക്കിയതോടെയാണ് പി എസ് ജിയുടെ ആക്രമണങ്ങള്‍കക് മൂര്‍ച്ച കൈവന്നത്.
75ാം മിനിറ്റ് വരെ മികച്ചൊരു അവസരം ഒരുക്കുന്നതില്‍ പോലും പി എസ് ജിയുടെ സൂപ്പര്‍ താരനിര പരാജയപ്പെട്ടു.രണ്ടാം പകുതിയില്‍ രണ്ട് തവണ എംബാപ്പെ ബയേണ്‍ വലയില്‍ പന്തെത്തിച്ചെങ്കിലം വാര്‍ പരിശോധനയില്‍ രണ്ടും ഓഫ് സൈഡായി.84ാം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ട് ബയേണ്‍ ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ പവാര്‍ഡ് അവിശ്വസനീയമായി ബ്ലോക്ക് ചെയ്തു.
കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി ആരാധക സംഘര്‍ഷം; നേതൃത്വം നല്‍കിയവര്‍ക്കുള്ള പണി വരുന്നുണ്ട്
രണ്ടാം പകുതിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട പവാര്‍ഡ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത് ബയേണിന് തിരിച്ചടിയായി.രണ്ടാം പാദ മത്സരം മാര്‍ച്ച് എട്ടിന് നടക്കും. രണ്ടാംപാദത്തില്‍ ശക്തമായി തിരിച്ചുവരാനാകുമെന്ന് മത്സരശേഷം എംബാപ്പെ പറഞ്ഞു. ആദ്യപാദത്തിലെ ഒരു ഗോള്‍ മുന്‍തൂക്കം രണ്ടാം പാദത്തില്‍ ബയേണിന് മുന്‍തൂക്കം നല്‍കുന്നു. ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നതും ബയേണിന് അധിക ആനുകൂല്യമാണ്.
ചാംപ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ എസി മിലാൻ, ടോട്ടനത്തെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എസി മിലാന്‍റേയും ജയം.ഏഴാം മിനിറ്റില്‍ ബ്രാബിം ഡിയാസാണ് വിജയ ഗോൾ നേടിയത്.