ക്രിസ്റ്റിയാനോയ്ക്ക് ഡബിള്‍; യൂറോയില്‍ ഹംഗറിക്കെതിരെ പോര്‍ച്ചുഗലിന് മിന്നുന്ന ജയം

By Web TeamFirst Published Jun 15, 2021, 11:40 PM IST
Highlights

എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും ഹംഗറിയെ തുരത്തിയത്. ക്രിസ്റ്റിയാനോര രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം റാഫേല്‍ ഗുറേറോയുടെ വകയായിരുന്നു.

ബുദാപെസ്റ്റ്: യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാാരയ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും ഹംഗറിയെ തുരത്തിയത്. ക്രിസ്റ്റിയാനോര രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം റാഫേല്‍ ഗുറേറോയുടെ വകയായിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിച്ചു. കൗണ്ടര്‍ അറ്റാക്കിലൂടെ ലഭിച്ച പന്ത് ഡി ബോക്‌സില്‍ നിന്ന് ഡിയോഗോ ജോട്ട ഷോട്ടുതിര്‍ത്തെങ്കിലും ഹംഗറി ഗോള്‍ കീപ്പര്‍ പീറ്റര്‍ ഗുലാസി അനായാസം കീഴട്ക്കി. ജോട്ടയുടെ ഇടതു ഭാഗത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാര്‍ക്ക് ചെയ്യാതെന നില്‍ക്കുന്നുണ്ടായിരുന്നു. 30-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയുടെ ക്രോസില്‍ തലവച്ചെങ്കിലും പുറത്തേക്ക് പോയി. 

40-ാ മിനിറ്റില്‍ ജോട്ടയുടെ മറ്റൊരു ഷോട്ടൂകൂടി  ഹംഗേറിയന്‍ ഗോള്‍കീപ്പര്‍ കയ്യിലൊതുക്കി. 43-ാം മിനിറ്റില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം വന്നു. ജോട്ടയുടെ ക്രോസില്‍ പെനാല്‍റ്റി ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പൈതിരുന്ന റൊണാള്‍ഡോ കാലുവച്ചെങ്കിലും ബാറിന് മുകളിലൂടെ പറന്നു.

രണ്ടാം പകുതിയിലും ആവേശം ഒട്ടും ചോരാതെ പോര്‍ച്ചുഗള്‍ ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. അപ്പോഴും വില്ലനായത് ഗോള്‍ കീപ്പര്‍ ഗുലാസിയുടെ പ്രകടനവും വിട്ടുമാറാതെയുള്ള ഹംഗേറിയന്‍ താരങ്ങളുടെ മാര്‍ക്കിംഗുമായിരുന്നു. എന്നാല്‍ 84-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് പോരാത്തിന് ഫലം കണ്ടു. റാഫേല്‍ ഗുറേറോ ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് ഹംഗറി പ്രതിരോധതാരം വില്ലി ഒര്‍ബാന്റെ കാലില്‍ തട്ടി ഗോള്‍വര കടന്നു. ഗുലാസിക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. 

ഒരു ഗോള്‍ വീണതോടെ ഹംഗറിയുടെ ആത്മവിശ്വാസം നഷ്ടമായി. 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ ലീഡുയര്‍ത്തി. റാഫ സില്‍വയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് റൊണാള്‍ഡോ ഗോളാക്കിയത്. ഇഞ്ചുറി സമയത്ത് പോര്‍ച്ചുഗല്‍ പട്ടിക പൂര്‍ത്തിയാക്കി. റാഫ സില്‍വയുടെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍. 

ജയത്തോടെ ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിന് നിര്‍ണായക മൂന്ന് പോയിന്റായി. ഫ്രാന്‍സും ജര്‍മനിയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

click me!