
ഹൂസ്റ്റണ്‍: ലോകകപ്പ് മോഹവുമായി എത്തിയ പോർച്ചുഗലിനേറ്റ വമ്പൻ അടിയായിരുന്നു കോംഗോക്കെതിരെ വഴങ്ങിയ സമനില. സൂപ്പർതാരങ്ങളടങ്ങിയ സ്ക്വാഡുമായി ഇറങ്ങിയ പോർച്ചുഗൽ ജോവോ നെവെസിലൂടെ ആദ്യം ലീഡ് നേടിയെങ്കിലും ആദ്യപകുതി തീരും മുൻപ് കോംഗോ സമനില ഗോൾ നേടി. 4-3-2 -1 എന്ന ഫോർമേഷനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാത്രം സെന്റർ ഫോർവേഡ് പൊസിഷനിൽ നിർത്തിയാണ് പോർച്ചുഗൽ ഇന്നലെ മത്സരത്തിറങ്ങിയത്. തൊട്ടുപിറകിലായി ബ്രൂണോ ഫെർണാണ്ടസും, ബെർണാർഡോ സില്വയും അറ്റാക്കിങ് മിഡ്ഫീൽഡർമാരായും അണിനിരന്നു.
മധ്യനിരയിൽ വിറ്റിഞ്ഞ പാസുകളിലൂടെ കളി ബിൽഡപ് ചെയ്തുവന്നുവെങ്കിലും ഗോളിലേക്കുള്ള ഷോട്ടുകളും ഗോൾ അവസരങ്ങളും വളരെ കുറവായിരുന്നു മത്സരത്തിൽ. ആദ്യ ഗോളിന്റെ ലീഡിൽ സമാധാനിച്ചിരുന്ന പോർച്ചുഗൽ കോംഗോയുടെ തിരിച്ചടിയിൽ നല്ലപോലെ പതറിയിരുന്നു. സെന്റർ ഫോർവേർഡായി ഇറങ്ങിയ റൊണാൾഡോ 90 മിനിറ്റ് കളിച്ചിട്ടും ഒരൊറ്റ ഷോട്ട് ഓൺ ടാർഗറ്റ് പോലും ഇല്ല എന്നത് തന്നെ അയാൾ എത്രത്തോളം ഫോമില്ലാതെയാണ് തുടരുന്നത് എന്നതിനുള്ള തെളിവ് കൂടിയാണ്. മത്സരത്തിന് ശേഷമുള്ള വിലയിരുത്തലിൽ ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി റൊണാൾഡോയെ വിമർശിച്ചതും ശ്രദ്ധേയമായിരുന്നു. റൊണാൾഡോ ടീമിന് വേണ്ടിയല്ല സ്വന്തം റെക്കോർഡുകൾക്ക് വേണ്ടി മാത്രമാണ് കളിക്കുന്നത് എന്നായിരുന്നു ഹെൻറിയുടെ പരാമർശം.
ഗോൾ ആയെന്നുറപ്പിച്ച രണ്ട് ഷോട്ടുകളാണ് കോംഗോ ബോക്സിനകത്ത് വളരെ ദുർബലമായ ഫസ്റ്റ് ടച്ചിലൂടെ റൊണാൾഡോ തുലച്ചത്. ബ്രൂണോ ഫെർണാണ്ടസ് പന്തിനായി കാത്തുനിൽക്കുന്നതും, അവസരം തുലച്ചതിലുള്ള അതൃപ്തി പ്രകടമാക്കുന്നതും കാണാം. പോർച്ചുഗലിന് വേണ്ടിയുള്ള തുടർച്ചയായ പത്ത് മത്സരങ്ങളിൽ റൊണാൾഡോ ഇതുവരെ സ്‌കോർ ചെയ്തിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. എന്നിട്ടും ടീമിന്റെ ക്യാപ്റ്റൻ കൂടിയായ റൊണാൾഡോയെ പിൻവലിച്ച് ജാവോ ഫെലിക്സിനെയോ മറ്റോ പകരക്കാരനായി ഇറക്കാതിരുന്നതും വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവരുന്നത്. അടുത്ത മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ കൃത്യമായ മാറ്റങ്ങൾ വരുത്തി ഇറങ്ങിയില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടം തന്നെ കഠിനമാവുമെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ അടക്കം വിലയിരുത്തുന്നത്. കൊളംബിയയും ഉസ്‌ബെക്കിസ്ഥാനുമാണ് പോർച്ചുഗലിന്റെ ഇനിയുള്ള എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!