
ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍ മൈതാനമായ ആന്‍ഫീല്‍ഡിലേക്കുള്ള (Anfield) സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ (Steven Gerrard) മടക്കം ആയിരുന്നു ലിവര്‍പൂള്‍-ആസ്റ്റണ്‍ വില്ല (Liverpool vs Aston Villa) മത്സരത്തിലെ സവിശേഷത. എതിര്‍ടീം പരിശീലകനായി എത്തിയ ലിവര്‍പൂള്‍ (Liverpool) ഇതിഹാസത്തിന് ആദരപൂര്‍വ്വമുള്ള വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ടണലിലൂടെ ജെറാര്‍ഡ് പുറത്തെത്തിയപ്പോള്‍ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരം അറിയിച്ചു.
1998 മുതൽ 2015 വരെ ലിവർപൂളിനായി കളിച്ച ജെറാര്‍ഡ് 709 മത്സരങ്ങളിൽ നിന്ന് 185 ഗോളുകൾ നേടിയിട്ടുണ്ട്. 2005ലെ ചാമ്പ്യന്‍സ് ലീഗ് അടക്കം 11 പ്രധാന കിരീടനേട്ടങ്ങളിലും പങ്കാളിയായി. ക്ലോപ്പ് പടിയിറങ്ങിയാൽ ജെറാര്‍ഡ് ലിവര്‍പൂൾ പരിശീലകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജെറാര്‍ഡിന് നിരാശയോടെ മടക്കം
എന്നാല്‍ മത്സരത്തില്‍ സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായ ആസ്റ്റൺ വില്ലയെ മറുപടിയില്ലാത്ത ഒരു ഗോളിന് ലിവര്‍പൂൾ തോൽപ്പിച്ചു. 67-ാം മിനിറ്റിൽ സൂപ്പര്‍താരം മുഹമ്മദ് സലായാണ് ഗോള്‍ നേടിയത്. സലായെ മിങ്സ് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയിൽ നിന്നായിരുന്നു ഗോൾ. സീസണിൽ സലായുടെ 21-ാം ഗോളാണിത്. ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് ലീഗില്‍ ആകെ 500 പോയിന്‍റ് പിന്നിട്ടതും മത്സരത്തിന്‍റെ സവിശേഷതയായി.
16 കളിയിൽ 37 പോയിന്‍റുമായി ലിവര്‍പൂൾ രണ്ടാം സ്ഥാനത്ത് തുടരും. 19 പോയിന്‍റുമായി ആസ്റ്റണ്‍ വില്ല 12-ാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!