EPL : ചെല്‍സിയും ലിവര്‍പൂളം രണ്ട് ഗോള്‍ വീതമടിച്ച് പിരിഞ്ഞു; ബ്രൈറ്റണും ബ്രെന്റ്‌ഫോര്‍ഡിനും ജയം

By Web TeamFirst Published Jan 3, 2022, 12:49 AM IST
Highlights

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. ലിവര്‍പൂള്‍ തുടക്കത്തിത്തില്‍ തന്നെ രണ്ട് ഗോളിന് മുന്നിലെത്തി. സാദിയോ മാനെ, മുഹമ്മദ സലാ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയിര്‍ ലീഗില്‍ (EPL) ചെല്‍സി- ലിവര്‍പൂള്‍ (Liverpool) കരുത്തരുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ ബ്രന്റ്‌ഫോര്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റണ്‍ വില്ലയെ മറികടന്നു. അതേസമയം ബ്രൈറ്റണ്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് എവര്‍ട്ടണെ തോല്‍പ്പിച്ചു.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. ലിവര്‍പൂള്‍ തുടക്കത്തിത്തില്‍ തന്നെ രണ്ട് ഗോളിന് മുന്നിലെത്തി. സാദിയോ മാനെ, മുഹമ്മദ സലാ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാതിയോ കൊവാചിച്ചിന്റെ ഒരു തകര്‍പ്പന്‍ വോളിയിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റിയാന്‍ പുലിസിച്ച് ചെല്‍സിയെ ഒപ്പമെത്തിച്ചു. എന്‍ഗോളോ കാന്റയാണ് ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പാതിയിയില്‍ ഇരുടീമുകളും രണ്ട് അവസരങ്ങള്‍ വീതമൊരുക്കി. എന്നാല്‍ ഗോള്‍ കീപ്പറുടെ ഉശിരന്‍ പ്രകടനം ഗോള്‍ അകറ്റിനിര്‍ത്തി. 21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെല്‍സി 43 പോയിന്റുമായി രണ്ടാമതാണ്. ഒരു മത്സരം കുറവ് കളിച്ച ലിവര്‍പൂള്‍ 42 പോയിന്റോടെ മൂന്നാം സ്ഥാനത്തും. 

ബ്രെന്റ്‌ഫോര്‍ഡിനെതിരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് സ്റ്റീവന്‍ ജെറാഡിന്റെ ആസ്റ്റണ്‍ വില്ല പരാജയപ്പെട്ടത്. 16-ാം മിനിറ്റില്‍ ഡാനി ഇങ്‌സിലൂടെ വില്ല മുന്നിലെത്തി. എന്നാല്‍ 41-ാം മിനിറ്റില്‍ യോനെ വിസ്സയിലൂടെ ബ്രന്റ്‌ഫോര്‍ഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. 83-ാം മിനിറ്റില്‍ റോറ്‌സ്ലേവ് റാസ്മുസ്സന്‍ ടീമിന് വിജയം സമ്മാനിച്ചു. 

എവര്‍ട്ടണെതിരെ അലക്‌സിസ് മാക് അലിസ്റ്ററുടെ ഇരട്ട ഗോളാണ് ബ്രൈറ്റണ് ജയമൊരുക്കിയത്. ഡാന്‍ ബേണ്‍ ഒരു ഗോള്‍ നേടി. ആന്റണി ഗോര്‍ഡനാണ് എവര്‍ട്ടണിന്റെ രണ്ട് ഗോളും നേടിയത്. 

click me!