ലുസൈലില്‍ അര്‍ജന്‍റീനന്‍ അഴിഞ്ഞാട്ടം; മെസിക്കും ആല്‍വാരസിനും ഗോള്‍

By Jomit JoseFirst Published Dec 14, 2022, 1:19 AM IST
Highlights

രണ്ട് മാറ്റങ്ങളുമായി 4-4-2 ശൈലിയിലാണ് സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയത്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ലുസൈല്‍ സ്റ്റേഡിയം അര്‍ജന്‍റീനന്‍ നീലമയമായി, ക്രൊയേഷ്യക്കെതിരെ സെമിയില്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ 2-0ന് മുന്നിട്ട് നില്‍ക്കുകയാണ് അര്‍ജന്‍റീന. കിക്കോഫായി 34-ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ അര്‍ജന്‍റീന മുന്നിലെത്തിയപ്പോള്‍ 39-ാം മിനുറ്റില്‍ സോളോ റണ്ണിലൂടെ ആല്‍വാരസ് ലീഡ് രണ്ടാക്കിയുയര്‍ത്തി. 

സ്ലോ പേസില്‍ തുടങ്ങിയ മത്സരത്തില്‍ ആദ്യ 10 മിനുറ്റുകളില്‍ ഗോളിമാരെ പരീക്ഷിക്കുന്ന കാര്യമായ ആക്രമണം ഇരുപക്ഷത്ത് നിന്നുമുണ്ടായില്ല. ഇടയ്ക്ക് വീണ് കിട്ടിയ കോര്‍ണര്‍ അവസരങ്ങള്‍ ഹെഡര്‍ ചെയ്യാന്‍ പാകത്തില്‍ പറന്നിറങ്ങിയില്ല. 22-ാം മിനുറ്റില്‍ മെസി മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. 31-ാം മിനുറ്റില്‍ പെരിസിച്ചിന്‍റെ ചിപ് ബാറിന് മുകളിലൂടെ പോയി. തൊട്ടുപിന്നാലെ ആല്‍വാരസിനെ ഗോളി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിയുടെ ഇടംകാലന്‍ ഷോട്ട് വലയിലേക്ക് തുളഞ്ഞുകയറി. വൈകാതെ 39-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലെ സോളോ റണ്ണില്‍ ആല്‍വാരസ് അര്‍ജന്‍റീനയുടെ ലീഡ് രണ്ടാക്കി. മൂന്നാം ഗോള്‍ ആല്‍വാരസിലൂടെ നേടാനുള്ള അര്‍ജന്‍റീനന്‍ ശ്രമം തലനാരിഴയ്ക്കാണ് നഷ്‌ടമായത്. 

രണ്ട് മാറ്റങ്ങളുമായി 4-4-2 ശൈലിയിലാണ് സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയത്. ഏഞ്ചല്‍ ഡി മരിയ ഇന്ന് സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ ഡി മരിയ പകരക്കാരനായി ഇറങ്ങിയിരുന്നു. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡസും മാര്‍ക്കസ് അക്യുനക്ക് പകരം നിക്കോളാസ് ടാഗ്ലിഫിക്കോയും അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. അതേസമയം ബ്രസീലിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ അതേ ടീമിനെ 4-3-3 ശൈലിയില്‍ ഡാലിച്ചിന്‍റെ ക്രൊയേഷ്യ നിലനിര്‍ത്തി. ഇതിഹാസ താരങ്ങളായ ലിയോണല്‍ മെസിയും ലൂക്കാ മോഡ്രിച്ചും ഖത്തര്‍ ലോകകപ്പിലെ സ്റ്റാര്‍ ഗോളിമാരായ എമി മാര്‍ട്ടിനസും ഡൊമിനിക് ലിവാകോവിച്ചും തമ്മിലുള്ള അങ്കമായാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. 

അര്‍ജന്‍റീന സ്റ്റാര്‍ട്ടിംഗ് ഇലവന്‍: എമി മാര്‍ട്ടിനസ്(ഗോളി) നഹ്വെല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമീറോ, നിക്കോളാസ് ഒട്ടോമെന്‍ഡി, നിക്കോളാസ് ടാഗ്ലിഫിക്കോ, റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരേഡസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ലിയോണല്‍ മെസി, ജൂലിയന്‍ ആല്‍വാരസ്. 

ക്രൊയേഷ്യ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: ഡൊമിനിക് ലിവാകോവിച്ച്(ഗോളി), യോസിപ് യുറാനോവിച്ച്, ഡീജന്‍ ലോവ്‌റന്‍, യോഷ്‌കോ ഗ്വാര്‍ഡിയോള്‍, ബോര്‍ന സോസാ, ലൂക്കാ മോഡ്രിച്ച്, മാര്‍സലോ ബ്രോസവിച്ച്, മറ്റയോ കൊവാസിച്ച്, മാരിയോ പസാലിക്, ആന്ദ്രേ ക്രാമരിച്ച്, ഇവാന്‍ പെരിസിച്ച്. 

ലോകകപ്പിന്‍റെ താരത്തെയും വിജയികളെയും തെരഞ്ഞെടുത്ത് റൊണാള്‍ഡോ; അത് മെസിയോ അര്‍ജന്‍റീനയോ അല്ല

click me!