
ദോഹ: ഖത്തര്‍ ലോകകപ്പിനൊരു മലയാളി ടച്ചുണ്ട്. വര്‍ണാഭമായ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം മുതല്‍ ലോകകപ്പ് സംഘാടനവും മത്സരാവേശവും വരെ നീളുന്ന കേരളത്തിന്‍റെ ഇഴമുറിയാത്ത ബന്ധമുണ്ട്. ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്‌ചക്കാരായും വളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിലേത്. ഖത്തറിന്‍റെ മണലാരണ്യങ്ങളിലേക്ക് ജീവിത നിധി തേടി ചേക്കേറിയ മലയാളികളുടെ ഉത്സവം കൂടിയാണ് ഖത്തറിലെ വിശ്വ ഫുട്ബോള്‍ മാമാങ്കം. ഈ മലയാളിക്കരുത്തിന് സ്നേഹനന്ദി അറിയിച്ചിരിക്കുകയാണ് ഖത്തര്‍ ലോകകപ്പിന്‍റെ സംഘാടകര്‍.
ഖത്തറും ഇക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അൽ ബയ്ത്ത് സ്റ്റേഡിയത്തിന്‍റെ കവാടത്തില്‍ മലയാളത്തിലും നന്ദി എഴുതി പ്രകാശിപ്പിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല മറ്റനേകം ഭാഷകളിലുമുണ്ട് ഖത്തറിന്‍റെ ഹൃദയത്തില്‍ നിന്നുള്ള ഈ സ്നേഹവായ്‌പ്.
ദോഹയിലെ അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിന് വർണാഭമായ കിക്കോഫാണുണ്ടായത്. ഖത്തറിന്‍റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഇക്വഡോര്‍ നായകൻ എന്നര്‍ വലന്‍സിയയുടെ കരുത്തില്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് വലൻസിയ ഇരട്ട ഗോളിലൂടെ മറുപടി നല്‍കുകയായിരുന്നു. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഇക്വഡോർ നായകൻ എന്നര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്.
ഉദ്ഘാടന ചടങ്ങിലെ ഭംഗി ഖത്തറിന്‍റെ കളിയിൽ കണ്ടില്ല. സംഘാടനത്തിലെ ഒത്തിണക്കം മൈതാനത്ത് താരങ്ങള്‍ കാണിച്ചില്ല. മത്സരത്തില്‍ എതിർ ഗോൾ മുഖത്ത് ഖത്തർ എത്തിയത് പേരിനു മാത്രമയിരുന്നു. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയരെന്ന ദൗർഭാഗ്യം ഖത്തറിനൊപ്പമായി.
ആരാണ് ഗാനീം അൽ മുഫ്‌താഹ്? മോർഗൻ ഫ്രീമാന്‍ ഒരു കുട്ടിയെ പോലെ ശ്രവിച്ചിരുന്ന ആ വലിയ മനുഷ്യന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!