
ന്യൂയോര്‍ക്ക്: അടുത്ത വർഷത്തെ ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം ഇന്നറിയാം. വാഷിംഗ്ടണിൽ ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് തുടങ്ങുക. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പാണ് വാഷിംഗ്ടണിലെ കെന്നഡി സെന്‍ററിൽ നടക്കുക. ഫിഫ ഡോട്ട് കോമിലും ഫിഫ യുട്യൂബ് ചാനലിലും നറുക്കെടുപ്പ് തത്സമയം കാണാനാവും.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിലാവും ടീമുകളുടെ ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പ്. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് നറുക്കെടുപ്പ്. ഫിഫ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നാല് പോട്ടുകളിൽ പന്ത്രണ്ട് ടീമുകൾ വീതം. നാല് പോട്ടുകളിലേയും ഓരോ ടീമുകൾ പന്ത്രണ്ട് ഗ്രൂപ്പുകളിൽ എത്തും. ആതിഥേയരായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവർക്കൊപ്പം സ്പെയിൻ, അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലൻഡ്സ്, ബെൽജിയം, ജർമ്മനി എന്നിവരാണ് ഒന്നാം പോട്ടിലുളളത്.
പോട്ട് രണ്ടില്‍ ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, ഉറുഗ്വേ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇറാൻ, കൊറിയ റിപ്പബ്ലിക്, ഇക്വഡോർ, ഓസ്ട്രിയ, ഓസ്‌ട്രേലിയ ടീമുകളാണുള്ളത്.മൂന്നാമത്തെ പോട്ടില്‍ നോർവേ, പനാമ, ഈജിപ്ത്, അൾജീരിയ, സ്കോട്ട്ലൻഡ്, പരാഗ്വേ, ടുണീഷ്യ, ഐവറി കോസ്റ്റ്, ഉസ്ബെക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക ടീമുകളും പോട്ട് പോട്ട് നാലില്‍ ജോർദാൻ, കാബോ വെർഡെ, ഘാന, കുറസാവോ, ഹെയ്തി, ന്യൂസിലൻഡ്, യൂറോപ്യൻ പ്ലേഓഫ് എ, ബി, സി, ഡി, ഫിഫ പ്ലേ ഓഫ് ടൂർണമെന്റ് 1,2 ടീമുകളാണുള്ളത്.
ഫിഫ റാങ്കിംഗിലെ ഒന്നും രണ്ടുംസ്ഥാനക്കാരായ സ്പെയ്നും അർജന്‍റീനയും മൂന്നും നാലും സ്ഥാനക്കാരായ ഫ്രാൻസും ഇംഗ്ലണ്ടും ഫൈനലിന് മുൻപ് നേർക്കുനേർ വരാത്തവിധം ആയിരിക്കും നറുക്കെടുപ്പ്. ബ്രസിലും അർജന്‍റീനയും ഉൾപ്പെട്ട കോൺമബോൾ മേഖലയിലെ രണ്ട് ടീമുകൾ ഒരേ ഗ്രൂപ്പിലുണ്ടാവില്ല. നാലു ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളിലായിട്ടായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക.
നറുക്കെടുപ്പിന് മുൻപും ശേഷവും സംഗീത വിരുന്നുണ്ടാവും. ജൂണ്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പില്‍ കളിക്കേണ്ട 48 ടീമുകളില്‍ നാല്‍പ്പത്തിരണ്ടും യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുളള ആറ് ടീമുകള്‍ പ്ലേ ഓഫിലൂടെ ലോകകപ്പിന് എത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക