
ദില്ലി: ബ്രസീലിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി പ്രമുഖ യൂട്യൂബ് ചാനൽ രംഗത്ത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും ബ്രസീലില്‍ യൂട്യൂബിലൂടെ പൂർണ്ണമായും സൗജന്യമായി കാണാൻ അവസരമൊരുക്കുമെന്ന് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്പോർട്സ് മീഡിയ സ്ഥാപനമായ 'കാസെ ടിവി'യാണ് പ്രഖ്യാപിച്ചത്.
ബ്രസീലിയൻ സ്പോർട്സ് മീഡിയ കമ്പനിയായ 'ലൈവ് മോഡിൽ' റൊണാള്‍ഡോ അടുത്തിടെ വൻ നിക്ഷേപം നടത്തിയിരുന്നു. ഈ കമ്പനി പ്രമുഖ യൂട്യൂബ് പ്ലാറ്റ്‌ഫോമായ 'കാസെ ടിവി'-യുമായി ചേർന്നാണ് ലോകകപ്പ് മത്സരങ്ങൾ ബ്രസീലില്‍ സൗജന്യമായി സ്ട്രീം ചെയ്യുന്നത്. ബ്രസീലിയൻ യൂട്യൂബറും സ്ട്രീമറുമായ കാസിമിറോ മിഗേൽ 2022-ൽ ലൈവ് മോഡുമായി ചേർന്നാണ് കാസെ ടിവി ആരംഭിച്ചത്. ഇത്തവണത്തെ ലോകകപ്പിലെ 104 മത്സരങ്ങളും 4K ദൃശ്യ മികവോടെ ബ്രസീലില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്നാണ് കാസെ ടിവി വ്യക്തമാക്കുന്നത്. കൂടാതെ മത്സരങ്ങളുടെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ, പ്രത്യേക പരിപാടികളും, യുവതലമുറയെ ആകർഷിക്കുന്ന ഇന്‍റാറാക്ടീവ് സെഷനുകളും ഉണ്ടാവും.
ബ്രസീലില്‍ യൂട്യൂബിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ലഭ്യമാകുമെങ്കിലും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇത് നേരിട്ട് ആസ്വദിക്കാൻ കഴിയില്ല എന്നതാണ് ഇതിലെ പ്രധാന പോരായ്മ. ഈ സൗജന്യ സംപ്രേഷണം ബ്രസീലിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാസെ ടിവിയും അതിന്‍റെ മാതൃ കമ്പനിയായ ലൈവ് മോഡും ഫിഫയിൽ നിന്ന് ലോകകപ്പിന്‍റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബ്രസീലിന് വേണ്ടി മാത്രമാണ്. അതിനാൽ ഇന്ത്യയിലിരുന്ന് യൂട്യൂബിലോ ട്വിച്ചിലോ ഈ ചാനൽ തുറന്നാലും ലൈവ് മാച്ചുകൾ ലഭ്യമാകില്ല.
ഇന്ത്യയിൽ ലോകകപ്പ് ആര് സംപ്രേഷണം ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും, പ്രമുഖ മാധ്യമ ശൃംഖലയായ 'സീ' ഗ്രൂപ്പ് ഇതിനുള്ള അവകാശം സ്വന്തമാക്കുമന്നതിന് അരികെയാണെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 30 മുതൽ 35 മില്യൺ യുഎസ് ഡോളർ (ഏകദേശം 250-290 കോടി രൂപ) മുടക്കിയാണ് സീ ഗ്രൂപ്പ് ഫിഫയുമായി ചർച്ചകൾ നടത്തുന്നത്. കൂടാതെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് രംഗത്തേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന സീ, 'യുണൈറ്റ് 8 സ്പോർട്സ്' (Unite8 Sports) എന്ന പേരിൽ നാല് പുതിയ സ്പോർട്സ് ചാനലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കരാർ ഉറപ്പായാൽ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് സീ ടെലിവിഷൻ ചാനലുകളിലൂടെയും സീ5 ഒടിടി ആപ്പിലൂടെയും ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും. വലിയ തുക മുടക്കേണ്ടി വരുമെന്നതിനാൽ റിലയൻസ്-ഡിസ്നി സഖ്യം ഈ ലേലത്തിൽ നിന്ന് പിന്മാറിയതോടെയാണ് സീ ഗ്രൂപ്പിന് വഴിതുറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!