
ലോകകപ്പിൽ കഴിഞ്ഞ രണ്ട് തവണവും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോവേണ്ടി വന്ന ടീമാണ് ജർമനി. അഞ്ചാം ലോകകിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ജർമനി ഇക്കുറി ഏറ്റവും ഭയന്നത് ഗ്രൂപ്പ് ഘട്ടം എന്ന തങ്ങളുടെ മുൻ ലോകകപ്പുകളിലെ ശാപം കൂടി ആയിരുന്നിരിക്കാം. എന്നാൽ ഇത്തവണ മികച്ച സ്ക്വാഡുമായാണ് ജർമനി വന്നിറങ്ങിയത്. ജോഷ്വാ കിമ്മിച്ചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ജർമൻ പട തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ആദ്യ കളിയിൽ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ജർമനി തോല്പിച്ചത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഐവറികോസ്റ്റ് ജർമനിയുടെ എതിരാളികൾ.
മുപ്പതാം മിനിറ്റിൽ ജർമൻ പ്രതിരോധമതിൽ തകർത്തുകൊണ്ട് ഐവറികോസ്റ്റിന് വേണ്ടി ഫ്രാങ്ക് കെസ്സി സ്‌കോർ ചെയ്തു. പിന്നീട് രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിലാണ് ജർമനിയുടെ സമനില ഗോൾ വരുന്നത്. ജമാൽ മ്യൂസിയാളയ്ക്ക് പകരമെത്തിയ ഉന്ദാവ് ആയിരുന്നു സ്‌കോർ ചെയ്തത്. പക്ഷേ തീർന്നില്ല കാളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ വിജയഗോൾ നേടാനും ഉന്ദാവ് മറന്നില്ല. അങ്ങനെ
ഐവറി കോസ്റ്റുമായുള്ള ജർമനിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ഡെനിസ് ഉന്ദാവ് ആയിരുന്നു. സൂപ്പർ സബ് ആയി ഇറങ്ങി മികച്ച പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഡെനിസ് ഉന്ദാവ് കാഴ്ചവച്ചത്.കേവലം രണ്ട് കളികളിൽ നിന്നും 5 ഗോൾ കോൺട്രിബ്യൂഷനുകളാണ് ഉന്ദാവ് ഇതുവരെ നടത്തിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഒരു സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന്റെ റെക്കോർഡ് നേട്ടം കൂടിയാണിത്. 1990 ലോകകപ്പിലെ റോജർ മില്ലയുടെ റെക്കോർഡിനൊപ്പമാണ് ഉന്ദാവ് എത്തിയിരിക്കുന്നത്. 2014 ലോകകപ്പിൽ സൂപ്പർ സബ് ആയി ആന്ദ്രേ ഷുർലെ നൽകിയത് 4 ഗോൾ കോൺട്രിബൂഷനുകളായിരുന്നു. കേവലം 67 മിനിറ്റ് മാത്രം കളിച്ചുകൊണ്ടാണ് ഉന്ദാവിന്റെ ഈ നേട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!