
ഗ്വാഡലഹാര: ഗ്രൂപ്പ് എച്ചിൽ ചാമ്പ്യന്മാരാവാൻ ഒരുങ്ങി സ്‌പെയ്ൻ ഇറങ്ങുന്നു. ലാറ്റിനമേരിക്കൻ വമ്പന്മാരായ ഉറുഗ്വായ് ആളാണ് എതിരാളികൾ. നാളെ പുലർച്ചെ 5.30 നാണ് മത്സരം. സൗദിക്കെതിരായ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിൻ ഇറങ്ങുന്നത്. അതേസമയം, മുൻ മത്സരങ്ങളിൽ സമനില വഴങ്ങിയ ഉറുഗ്വായ്ക്ക് നോക്കൗട്ട് സാധ്യത നിലനിർത്താൻ ഈ കളിയിൽ വിജയം അനിവാര്യമാണ് കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ലമീൻ യമാൽ ഇറങ്ങി ഗോൾ സ്‌കോർ ചെയ്തത് സ്പെയ്നിനെ സംബന്ധിച്ച് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
കൂടാതെ സ്ട്രൈക്കെർ മൈക്കൽ ഒയാർസബാൽ ഫോമിലേക്ക് ഉയർന്നതും ആശ്വാസകരമാണ്. സൗദിയുമായുള്ള മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഒയാർസബാൽ നൽകിയത്. ഫെറാൻ ടോറസിന്റെ ഫോമില്ലായ്മയാണ് സ്‌പെയ്ൻ ടീമിനെ അലട്ടുന്ന പ്രധാന ഘടകം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വളരെ മോശം പ്രകടനമാണ് ബാഴ്‌സലോണയുടെ സൂപ്പർതാരം കാഴ്ചവച്ചത്. മധ്യനിരയിലെ പെഡ്രി, റോഡ്രി, ഓൾമോ കോംബോ തന്നെയാണ് സ്‌പെയിനിന്റെ ഏറ്റവും വലിയ കരുത്ത്. പ്രതിരോധനിരയിൽ പൗ കുബാർസിയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
അതേസമയം രണ്ട് കളികളും സമനിലവഴങ്ങിയാണ് ഉറുഗ്വായ് എത്തുന്നത്. ആദ്യ മത്സരത്തിൽ സൗദിയോട് ഒരു ഗോളിന്റെ സമനിലയാണ് ലാറ്റിനമേരിക്കൻ വമ്പൻമാർക്ക് വിനയായത്. രണ്ടാം മത്സരത്തിൽ പൊതുവെ കുഞ്ഞൻ ടീമെന്ന് വിലയിരുത്തപ്പെട്ട കേപ് വർദെയോട് ഞെട്ടിക്കുന്ന സമനിലയാണ് ഉറുഗ്വായ് വഴങ്ങിയത്. 2 - 2 ആയിരുന്നു മത്സരഫലം. സ്പെയ്നിനോട് ജയിച്ചാൽ മാത്രമേ ഉറുഗ്വായ്ക്ക് നോക്കൗട്ടിൽ എത്താൻ സാധിക്കൂ. കേപ് വർദെ- സൗദി മത്സരം വലിയ മാർജിനിൽ കേപ് വർദെ വിജയിച്ചാൽ നോക്കൗട്ടിലേക്ക് കേപ് വർദെ യോഗ്യത നേടുകയും ഉറുഗ്വായ് പുറത്താവാനുള്ള സാധ്യതയും മുന്നിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!