സാമ്പത്തിക ക്രമക്കേട്, ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനെതിരെ അഴിമതി ആരോപണം; ശിക്ഷാ നടപടിക്ക് സാധ്യത

Published : Jun 05, 2025, 08:06 PM IST
Inter Milan

Synopsis

ഇന്റർ മിലാൻ ഏഷ്യൻ സ്‌പോൺസർഷിപ്പുകളിൽ നിന്ന് 300 ദശലക്ഷം യൂറോയുടെ വാണിജ്യ വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വരുമാനത്തിന്റെ ഭൂരിഭാഗവും സ്ഥിരീകരിക്കാൻ കഴിയാത്തതോ അല്ലെങ്കിൽ ഊതിപ്പെരുപ്പിച്ചതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെതിരെ അഴിമതി ആരോപണം. സാമ്പത്തിക തട്ടിപ്പ്, മാഫിയ സ്വാധീനം തുടങ്ങിയ ആരോപണങ്ങളാണ് ക്ലബിനെതിരെ ഉള്ളത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു സാമ്പത്തിക ഉപദേശക സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചുണ്ടികാണിക്കുന്നത്. ക്ലബ് ഏറ്റെടുക്കാന്‍ തയ്യാറായ ഒരു സംഘമാണ് സ്ഥാപനത്തെ അന്വേഷണത്തിന് നിയോഗിച്ചത്.

2016നും 2019 നും ഇടയില്‍, ഇന്റര്‍ മിലാന്‍ ഏഷ്യന്‍ സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നിന്ന് 300 ദശലക്ഷം യൂറോയുടെ വാണിജ്യ വരുമാനം നേടിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ കാലയളവിലെ മൊത്തം വരുമാനത്തിന്റെ ഏകദേശം 46% കൂടുതലായിരുന്നു അത്. വരുമാനത്തിന്റെ ഭൂരിഭാഗവും സ്ഥിരീകരിക്കാന്‍ കഴിയാത്തതോ അല്ലെങ്കില്‍ മൊത്തത്തില്‍ ഊതിപ്പെരുപ്പിച്ചതോ ആയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ തുക എവിടെയെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. 2016ലാണ് ഇന്ററിനെ ചൈനീസ് കമ്പനിയായ സണ്‍യിംഗ് ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പ് ഏറ്റെടുത്തത്.

ഈ സാഹചര്യത്തില്‍ ഇന്റര്‍ മിലാന് സീരി എയില്‍ നിന്ന് വിലക്കോ, തരം താഴ്ത്തലോ അതുമല്ലെങ്കില്‍ നിരോധനമോ ഉണ്ടാവുമോ എന്നാണ് പ്രധാന ചോദ്യം. 2016-2019 സീസണില്‍ കിരീടങ്ങളൊന്നും നേടിയിട്ടില്ലാത്തതിനാല്‍ കിരീടങ്ങളൊന്നും തിരിച്ചെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ കൂടുതല്‍ അന്വേഷണം വന്നാല്‍ രണ്ട് സീരി എ കിരീടങ്ങളും രണ്ട് കോപ്പ ഇറ്റാലിയകളും ഉള്‍പ്പെടെ അവരുടെ ഏഴ് ട്രോഫികള്‍ വരെ അപകടത്തിലായേക്കാം. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി സമാനമായ ആരോപണങ്ങള്‍ നേരിടുന്നതുപോലെ, ഇന്റര്‍ മിലാനും ഇപ്പോള്‍ ദുരന്തത്തിന്റെ വക്കിലാണ്.

സാധ്യതയുള്ള ശിക്ഷകളില്‍ ഇവയും ഉള്‍പ്പെടുന്നു

പോയിന്റ് വെട്ടികുറച്ചേക്കാം

ട്രോഫികള്‍ തിരിച്ചെടുക്കല്‍

യുവേഫ മത്സരങ്ങളില്‍ നിന്നുള്ള വിലക്കുകള്‍

സീരി ബിയിലേക്ക് തരം താഴ്ത്തല്‍

ക്ലബ് എക്‌സിക്യൂട്ടീവുകള്‍ക്കും റെഗുലേറ്റര്‍മാര്‍ക്കും എതിരായ ക്രിമിനല്‍ നടപടികള്‍

ഈ കുഴപ്പങ്ങള്‍ക്കിടയിലും, ഇന്റര്‍ മിലാന്‍ പ്രസിഡന്റ് സ്റ്റീവന്‍ ഷാങ് മൗനം പാലിക്കുകയാണ്. യാത്രാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തിന് ക്ലബ് ആസ്ഥാനത്ത് എത്താന്‍ കഴിയാത്തതെന്നാണ് വാര്‍ത്ത. എന്നാല്‍ ക്ലബ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കുന്നത് ചോദ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലുള്ളതിന്റെ പകുതി പോലും തെളിയിക്കപ്പെട്ടാല്‍ ഇന്റര്‍ മിലാന്‍ മാത്രമല്ല പ്രതിക്കൂട്ടിലാകുക ഇറ്റാലിയന്‍ ഫുട്‌ബോളിനും കുരുക്ക് മുറുകും. ഇത് വെറുമൊരു ക്ലബ് അഴിമതിയല്ല. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ നിയന്ത്രണ സംവിധാനത്തിനെതിരായ ഒരു കുറ്റപത്രമാണ്.

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍